കോഴിക്കോട്: കര്‍ഷകസംഘടനകളുടെ ആക്ഷേപത്തിനൊടുവില് ഭേദഗതിയിലൂടെ അംഗങ്ങളുടെ കാലാവധി നീട്ടിക്കൊണ്ടും രണ്ട് അംഗങ്ങളെ പുതുതായി ചേര്‍ത്തും സംസ്ഥാന വന്യജീവി ബോര്‍ഡ് സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞ് 10 മാസത്തിനു ശേഷമാണു നടപടി.
നിലവിലുള്ള അംഗങ്ങളെ നിലനിർത്താന്‍ കേരള വന്യജീവി (സംരക്ഷണ) ചട്ടങ്ങളിലാണു ഭേദഗതി വരുത്തിയത്. ഇതോടെ അട്ടപ്പാടിയില്‍നിന്നുള്ള എം. മുരുകേഷ് ഒരേ സമയം സര്‍ക്കാരിനു കീഴിലുള്ള രണ്ടു ബോര്‍ഡുകളിലെ പ്രതിനിധിയായി മാറി. ഇതു നിയമപരമായി നിലനില്‍ക്കുമോ എന്ന് സംശയമുയര്‍ന്നിട്ടുണ്ട്. വന്യജീവി ബോര്‍ഡ് അംഗമായ മുരുകേഷ് നിലവില്‍ ഭക്ഷ്യകമ്മീഷന് അംഗം കൂടിയാണ്.
വന്യജീവി ബോര്‍ഡ് അംഗങ്ങളുടെ സേവന കാലാവധി നീട്ടിക്കൊണ്ടു ഭേദഗതി വരുത്തിയ കാര്യം അറിയില്ലെന്ന് മുരുകേഷ് ദീപികയോടു പറഞ്ഞു.
ഭേദഗതി പ്രകാരം ഔദ്യോഗിക അംഗങ്ങള്‍ ഒഴികെയുള്ള ബോര്‍ഡ് അംഗങ്ങളുടെ കാലാവധി നാമനിര്‍ദേശം ചെയ്യപ്പെട്ട തീയതി മുതല്‍ മൂന്നു വര്‍ഷമായിരിക്കും. മൂന്നു വര്‍ഷം പൂര്‍ത്തിയായാലും പുതിയ അംഗത്തെ നാമനിര്‍ദേശം ചെയ്യുന്നതു വരെയോ അല്ലെങ്കില്‍ ചെയര്‍പേഴ്സണ്‍ അംഗീകരിക്കുന്നതുവരെയോ നിലവിലുള്ള അംഗത്തിന് സ്ഥാനത്തു തുടരാം.
ഇതുപ്രകാരം മുരുകേഷ് നിലവില്‍ വന്യജീവി ബോര്‍ഡ് അംഗമാണ്. നേരത്തെയുണ്ടായിരുന്ന ബോര്‍ഡില്‍നിന്ന് പ്രശസ്ത പ്രകൃതി സംരക്ഷകന്‍ പ്രഫ. ശോഭീന്ദ്രന്, ശ്രുതി ഹാരിസ് എന്നിവരെ മാത്രമാണ് ഒഴിവാക്കിയത്. ബാക്കിയുള്ള അംഗങ്ങള്‍ പുതിയ ബോര്‍ഡിലും തുടരും. പ്രഫ. ശോഭീന്ദ്രന്റെ നിര്യാണത്തോടെ പകരം കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പി.എ. ജയചന്ദ്രനെയാണ് എന്‍ജിഒകളുടെ പ്രതിനിധിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രുതി ഹാരിസിനു പകരം ഡോ. സുഷമ പ്രഭുവിനെയും ബോര്ഡിലുള്പ്പെടുത്തി.
തൊട്ടുമുമ്പു നിലവിലുണ്ടായിരുന്ന 1978-ലെ ചട്ടപ്രകാരം അംഗങ്ങളുടെ കാലാവധി നിയമന തീയതി മുതല്‍ മൂന്നു വര്‍ഷം മാത്രമായിരുന്നു. പുതിയ അംഗങ്ങളെ നിശ്ചയിക്കുന്നതിലെ കാലതാമസം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണു സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നതെന്നു വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 2022 ഫെബ്രുവരി നാലിനു രൂപവത്കരിച്ച വന്യജീവി ബോര്‍ഡിന്റെ കാലാവധി 2025 ഫെബ്രുവരി മൂന്നിന് അവസാനിച്ചിരുന്നു.
എംഎല്‍എമാര്‍, വന്യജീവി വിഷയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ ഇതര സംഘടനകളുടെ (എന്‍ജിഒ) പ്രതിനിധികള്‍, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അംഗങ്ങള്‍, പ്രശസ്തരായ വനപരിപാലകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ് വന്യജീവി ബോര്‍ഡിലേക്കു നാമനിര്‍ദേശം ചെയ്യുന്നത്. വന്യജീവി സെക്രട്ടറി, വനം മേധാവി, പട്ടിക ജാതി -പട്ടിക വര്‍ഗ വികസന വകുപ്പ് സെക്രട്ടറി, മൃഗസംരക്ഷണ ഡയറക്ടര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 10 ഔദ്യോഗിക അംഗങ്ങളും ബോര്‍ഡിലുണ്ട്. 31 അംഗങ്ങളുള്ള ബോര്‍ഡില്‍ 18 പേര് നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളാണ്.
Tags : One person two boards same time!