കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വർഗീയതക്കെതിരായ നിലപാടിൽ വെള്ളം ചേർക്കില്ലെന്നും വെളളാപ്പള്ളി ഭിന്നിപ്പിനുള്ള പലരുടെയും ഉപകരണമായി മാറുന്നുവെന്നും സതീശൻ പറഞ്ഞു. വർഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചു കിടക്കുമെന്നും പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കില്ലെന്നും സതീശൻ വ്യക്തമാക്കി.
"2016ൽ എന്നെ പറവൂരിൽ തോൽപ്പിക്കാൻ വർഗീയ ശക്തികൾ എല്ലാം ചേർന്ന് ശ്രമിച്ചതാണ്. എന്നാൽ പറവൂരിലെ ജനങ്ങൾ അത് തള്ളിക്കളഞ്ഞു. വൻ ഭൂരിപക്ഷത്തിലാണ് എന്നെ അവർ വിജയിപ്പിച്ചത്. ഇനിയും അവർ തന്നെ വിജയിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.'-സതീശൻ പറഞ്ഞു.
തിരുവനന്തപുരത്ത് സംസാരിച്ചത് മുഖ്യമന്ത്രിക്കെതിരെയാണെന്നും വർഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചെന്നും സതീശൻ പറഞ്ഞു. മുസ്ലീം ലിഗാണ് എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ തെറ്റിച്ചതെന്ന വെള്ളാപ്പള്ളിയുടെ അഭിപ്രായം തെറ്റാണെന്നും സതീശൻ കൂട്ടിച്ചർത്തു.
എൻഎസ്എസ്-എസ്എൻഡിപി ഐക്യ നീക്കത്തെയും സതീശൻ സ്വാഗതം ചെയ്തു. എല്ലാ സമുദായങ്ങളും ഐക്യത്തോടെ ഇരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് സതീശൻ പറഞ്ഞത്.
Tags : opposition leader vd satheesan gives reply vellappally nadesan