തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ. പത്മകുമാറിനെതിരേ കൂടുതൽ തെളിവുകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ സ്വന്തം കൈപ്പടയിൽ പത്മകുമാർ "ചെന്പുപാളികൾ' എന്ന് എഴുതിച്ചേർത്തെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.
2019 മാർച്ച് 19ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിന്റെ അജൻഡയിലാണ് ശബരിമലയിലെ "സ്വർണം പതിച്ച ചെന്പുപാളികൾ'എന്നതിനു പകരം "ചെന്പുപാളികൾ' എന്നു മാത്രം തിരുത്തിയത്. പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. എന്നാൽ, ദേവസ്വം ബോർഡ് യോഗത്തിന്റെ മിനിറ്റ്സിൽ തിരുത്തൽ വരുത്തിയത് അറിയില്ലെന്ന് അന്നത്തെ ബോർഡ് അംഗങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി.
സിപിഐ, സിപിഎം പ്രതിനിധികളായി ബോർഡ് അംഗങ്ങളായ കെ.പി. ശങ്കർദാസ്, എൻ. വിജയകുമാർ എന്നിവരുടെ മൊഴി പ്രത്യേക അന്വേഷണസംഘം എടുത്തു. മിനിറ്റ്സിൽ തിരുത്തൽ വരുത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് അന്നത്തെ ബോർഡ് അംഗങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി.
ക്ഷേത്രമുതലുകൾ പുറത്തുകൊണ്ടുപോകാൻ പാടില്ലെന്ന ദേവസ്വം മരാമത്ത് നടപടിക്രമങ്ങൾക്കു വിരുദ്ധമായി പത്മകുമാർ ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളികളും അതിനോട് ചേർന്ന പ്രഭാവലയവും പുറത്തേക്കു കൊണ്ടുപോകാൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സഹായിച്ചെന്നാണ് കണ്ടെത്തൽ. ക്ഷേത്രമുതലുകൾ പുറത്തേക്കു കൊണ്ടുപോകരുതെന്ന് ദേവസ്വം മാനുവലിൽ വ്യവസ്ഥയുണ്ട്.
പാളികളിൽ സ്വർണം പതിപ്പിച്ചിട്ടുണ്ടെന്ന് അറിയാമായിരുന്നിട്ടും മറ്റു പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. സ്വർണപ്പാളികൾ കേസിലെ ഒന്നാം പ്രതിയായ ഇടനിലക്കാരന് കൈമാറാനും ഇദ്ദേഹം ഒത്താശ നൽകി.
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികൾ സ്വർണം പൂശി കൊണ്ടുവരുന്ന മുറയ്ക്കു തിരികെ സ്ഥാപിക്കുന്നതിനാവശ്യമായ ക്രമീകരണം ഒരുക്കാമെന്നും പത്മകുമാർ രേഖപ്പെടുത്തിയതായാണ് പറയുന്നത്.
പ്രസിഡന്റ് എന്ന നിലയിലുള്ള കൃത്യനിർവഹണത്തിൽ പത്മകുമാർ വീഴ്ച വരുത്തി.ഇതിന്റെ അടിസ്ഥാനത്തിൽ 2020 മാർച്ച് 20ന് ദേവസ്വം സെക്രട്ടറി പ്രൊസീഡിംഗ്സ് ഇറക്കുകയും സ്വകാര്യ വ്യക്തിയായ ഒന്നാംപ്രതിക്ക് ശബരിമല ശ്രീകോവിലിലെയും കട്ടിളപ്പാളിയിലെയും സ്വർണപ്പാളികൾ ലഭ്യമാക്കാൻ ഇടയാക്കുകയും ചെയ്തുവെന്നാണ് പറയുന്നത്.
സ്വർണം അപഹരിക്കാൻ ഒത്താശ ചെയ്തു. ഇവ തിരികെ എത്തിച്ചപ്പോൾ ആവശ്യമായ പരിശോധന നടത്തിയില്ല. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തി. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അന്യായ ലാഭം ഉണ്ടാക്കുന്നതിനായി ദേവസ്വം ബോർഡിനും ശബരിമല ദേവസ്വത്തിനും നഷ്ടത്തിനിടയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags : Padmakumar Sabarimala Gold Theft Sabarimala swarna pali copper layer