x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോക്ടർമാരുടെ ഒപി ബഹിഷ്കരണത്തിൽ വലഞ്ഞ് രോഗികൾ, ശസ്ത്രക്രിയ നിർത്താനും നീക്കം

വെബ് ഡെസ്ക്
Published: February 3, 2026 12:38 PM IST | Updated: February 3, 2026 12:39 PM IST

ആലപ്പുഴ/ കോട്ടയം: വിവിധ മെഡിക്കൽ കോളജ് ആശുപ്രതികളിലെ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം രോഗികളെ വലച്ചു. കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇന്നലെയാണ് ഒപി ബഹിഷ്‌കരണ സമരം ആരംഭിച്ചത്.
ഡോക്ടർമാർ സമരത്തിലാണെങ്കിലും പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജൂണിയർ ഡോക്‌ടർമാരും ഒപിയിൽ പരിശോധന നടത്തിയിരുന്നു. എങ്കിലും മുതിർന്ന ഡോക്ടർമാർ ഇല്ലാത്തതിനാൽ ഒപി ടിക്കറ്റെടുത്ത ശേഷം രോഗികൾ പലരും മടങ്ങിയെന്ന് ഇ-ഹെൽത്ത് പോർട്ടലിലെ കണക്കുകൾ സൂചിപ്പിക്കുന്നു.

രോഗികൾ മടങ്ങി

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ 8 ഒപികളിലാണ് ഇ-ഹെൽത്ത് പോർട്ടൽ വഴി ഒപി ടിക്കറ്റ് നൽകുന്നത്. അസ്ഥിരോഗ വിഭാഗം, മെഡിസിൻ, ഇഎൻടി, പ്രതിരോധ കുത്തിവയ്‌പ്, സർജറി, മനഃശാസ്ത്ര വിഭാഗം, നേത്രരോഗ വിഭാഗം, ശിശുപരിചരണ വിഭാഗം എന്നീ ഒപികളിലായി 1757 പേരാണ് ഒപി ടിക്കറ്റെടുത്തത്. എന്നാൽ, ഡോക്ടർമാരുടെ അടുത്ത് പരിശോധനയ്ക്ക് എത്തിയത് 955 പേർ മാത്രമാണെന്ന് ഇ- ഹെൽത്ത് പോർട്ടലിലുണ്ട്. ഒപി കൗണ്ടറുകൾക്കു മുൻപിൽ രോഗികളുടെ നീണ്ട നിരയുണ്ടായിരുന്നു.

സമരം കടുപ്പിക്കും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജുകളിലെ ഡോക്‌ടർമാർ ഏറെ നാളായി സമരരംഗത്താണ്. മെഡിക്കൽ വിദ്യാർഥികളുടെ ക്ലാസുകൾ മുടങ്ങിയിട്ട് ഒരാഴ്‌ചയിലേറെയായി. ഒപിയും അടിയന്തര ചികിത്സയും ശസ്ത്രക്രിയയും ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ബഹിഷ്കരിച്ചായിരുന്നു ഇതുവരെ സമരം. ഇന്നലെ മുതൽ ഒപി ബഹിഷ്കരണം ആരംഭിച്ചു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം ഒൻപതു മുതൽ ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നിർത്തിവയ്ക്കുമെന്നും 11 മുതൽ പരീക്ഷാജോലികൾ ബഹിഷ്കരിക്കുമെന്നും കെജിഎംസിടിഎ ഭാരവാഹികൾ അറിയിച്ചു.

എൻട്രി കേഡർ ശമ്പളത്തിലെ ഇടിവ്, ശമ്പളപരിഷ്കരണ കുടിശിക, പെൻഷൻ സീലിംഗ്, നിയമനമില്ലാതെ പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നത്, എൻഎംസി അംഗീകാരം നേടുന്നതിനായി ഡോക്ടർമാരെ കോളജുകൾക്കിടയിൽ മാറ്റി നിയമിക്കുന്നതിലൂടെ പഴയ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം തകരുന്നത് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കെജിഎംസിടിഎയുടെ സമരം.

പ്രതിഷേധ മാർച്ച്

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രാവിലെ 10ന് സൂപ്രണ്ട് ഓഫീസിൽനിന്ന് അത്യാഹിതംവരെ നടത്തിയ പ്രതിഷേധ മാർച്ചിന് മെഡിക്കൽ കോളജ് സ്റ്റുഡന്റ്സ് യൂണിയനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 11.30ന് പരിപാടി സമാപിച്ചു.

പ്രതിഷേധ പരിപാടി കെജിഎംസിടിഎ യൂണിറ്റ് പ്രസിഡന്‍റ് ഡോ. ഫ്രഡറിക് പോൾ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം ഡോ. സദറുദീൻ, ഡോ. വേണുഗോപാൽ, ഡോ. ജോസ് മോൻ, യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി ഡോ. നെറ്റോ, സ്റ്റുഡന്‍റ്സ് യൂണിയൻ ചെയർപേഴ്സൺ മിസ് അലൈന, സ്റ്റുഡന്റ്സ് യൂണിയൻ അംഗം ഡോ. ഫർഹാൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് ഡോ. ആശിഷ് എന്നിവർ പ്രസംഗിച്ചു.

തെരുവുനാടകം

കേരളത്തിലെ മെഡിക്കൽ കോളജുകളിലുടനീളം ഡോക്ടർമാരുടെ ഒഴിവുകൾ വർധിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി “ഒഴിഞ്ഞ കസേരയിൽ കോട്ട്” എന്ന ആശയവുമായി തെരുവുനാടകം അവതരിപ്പിച്ചു. മെഡിക്കൽ കോളജുകളിലെ ഒഴിവ് തസ്തികകളും അതുമൂലം പൊതുജനാരോഗ്യ സംവിധാനത്തിന് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ശക്തമായി ഈ നാടകം ആവിഷ്കരിച്ചു.
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരപരിപാടികൾ ശക്തമാക്കുമെന്നും അനിശ്ചിതകാല ഒപി ബഹിഷ്കരണം തുടരുമെന്നും കെജിഎംസിടിഎ അറിയിച്ചു.

 

Tags : OP boycott medical college Patients upset doctors on strike kerala medical all kerala strike KGMCTA

Recent News

Up