തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറി. നാടിന്റെ സ്വപ്നമാണ് യഥാര്‍ഥ്യമായത്. അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അധ്യായമാണിത്.
വിഴിഞ്ഞം പ്രാവർത്തികമാകാനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍ പ്രയാസങ്ങള്‍ നേരിട്ടു. 2016 മുതലുള്ള കാര്യങ്ങൾ ഓർമയിൽ സജീവമായി ഉണ്ടാകും. ഒരു ഭാഗത്ത് പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമടക്കം ഉണ്ടായി. മറുഭാഗത്ത് വലിയ തോതിൽ മറ്റു പ്രശ്നങ്ങളും ഉണ്ടായി. അത്തരം തടസങ്ങൾക്ക് മുമ്പിൽ സ്തംഭിച്ച് നിൽക്കാനാവില്ല.
യുഡിഎഫിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വമുണ്ടായത് എൽഡിഎഫ് സർക്കാരിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 10,000 കോടി രൂപയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.
തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെയും ഉദ്ഘാടനവും നിർവഹിച്ചു. വികസനം പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞത്തിന്റെ ശേഷി പ്രതിവര്‍ഷം 57 ലക്ഷം കണ്ടെയ്നറുകളായി വര്‍ധിക്കും.
2028 ല്‍ രണ്ടാംഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍വാനന്ദ സൊനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. മന്ത്രിമാരായ വി.ശിവന്‍കുട്ടി, വി.എന്‍. വാസവന്, കെ. എന്‍. ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയവർ പങ്കെടുത്തു.
Tags : pinarayi vijayan vizhinjam port inauguration