തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതാക്കൾ പങ്കെടുത്ത് എടുക്കുന്ന തീരുമാനങ്ങൾ താഴേത്തട്ടിൽ നടപ്പാക്കുന്നില്ലെന്നു വ്യാപക പരാതിയുമായി രാഷ്ട്രീയ പാർട്ടികൾ.
വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള ഫോം ആറ് ബൂത്ത് ലെവൽ ഏജന്റുമാർക്ക് ദിവസം 10 എണ്ണം വീതം നൽകുമെന്ന സിഇയുടെ നിർദേശം താഴേത്തട്ടിൽ നടപ്പാക്കുന്നില്ല. ഇതിനാൽ ജനങ്ങൾ 100 രൂപ വീതം നൽകി ഓണ്‍ലൈനായി വോട്ടർ പട്ടികയിൽ പേരു ചേർക്കേണ്ട സാഹചര്യമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ വിമർശനമുയർന്നു.
ഫോം 6 വഴി ഓണ്‍ലൈനായി പേരു ചേർക്കുന്പോൾ ആധാർ നന്പർ ചോദിക്കുന്നുണ്ടെന്നും ഇതു ചെയ്യാത്തവർക്ക് ഇ സൈൻ ചെയ്യാൻ കഴിയാതെ ഫോം പൂരിപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നു കോണ്‍ഗ്രസിലെ എം.കെ. റഹ്മാൻ ആശങ്ക അറിയിച്ചു.
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇതുവരെ കാര്യമായ ശ്രമമുണ്ടായിട്ടില്ലെന്ന് മുസ്ലിം ലീഗ് പ്രതിനിധി മുഹമ്മദ് ഷാ ആരോപണം ഉന്നയിച്ചു. വിദേശത്തു ജനിച്ച ഇന്ത്യക്കാർക്ക് ഫോം 6എ അനുസരിച്ച് ഓണ്‍ലൈനിൽ അപ്ലോഡ് ചെയ്യുന്പോൾ ജനനവുമായി ബന്ധപ്പെട്ട സാങ്കേതിക കുരുക്കിൽ പെട്ട് പേരു ചേർക്കാനാകാത്ത സ്ഥിതിയാണ്.
ഇതിൽ വൈകാതെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്ന് സിഇഒ ഡോ. രത്തൻ കേൽക്കർ മറുപടി നൽകി. സംസ്ഥാന തലത്തിൽ നൽകുന്ന നിർദേശങ്ങൾ ഹിയറിംഗിൽ ഇആർഒമാരും ബിഎൽഒമാരും നടപ്പാക്കിയില്ലെങ്കിൽ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടി വരുമെന്നും മുഹമ്മദ് ഷാ പറഞ്ഞു.
രേഖകൾ ഹാജാരാക്കുന്നവരെ വീണ്ടും ഹിയറിംഗിന് വിളിക്കാനുള്ള ഇആർഒമാരുടെ തീരുമാനം പുനഃപരിശോധിക്കാൻ നിർദേശിക്കണമെന്നും മുകൾത്തട്ടിലെ നിർദേശങ്ങൾ താഴേത്തട്ടിലേക്ക് എത്തുന്നില്ലെന്നും സിപിഎമ്മിലെ ഡി.കെ. മുരളി എംഎൽഎ ആവശ്യപ്പെട്ടു.
പുതുതായി രൂപീകരിച്ച 5003 ബൂത്തുകളിലെ ബിഎൽഒമാർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടില്ലെന്നും ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും സിപിഎമ്മിലെ സി. ലെനിൻ ആവശ്യമുന്നയിച്ചു. ബിഎൽഎമാർക്ക് പ്രതിദിനം 10 ഫോമുകൾ വീതം നൽകാനുള്ള നിർദേശം നടപ്പാക്കണമെന്ന് ബിജെപി പ്രതിനിധി ജെ.ആർ. പത്മകുമാറും ആവശ്യപ്പെട്ടു.
Tags : BLO Political parties implemented Election commission