തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയപരിപരിധി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിക്കും. നാളെ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. സൂക്ഷ്മപരിശോധനയ്ക്കുശേഷം യോഗ്യരായ സ്ഥാനാർഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും.
സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 24 ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ്. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിനുശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാല ക്രമത്തിലാണ് സ്ഥാനാർഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് പട്ടികയിലുണ്ടാവുക. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
തെരഞ്ഞെടുപ്പ് ഏജന്റ്
മത്സരിക്കുന്ന സ്ഥാനാർഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് സ്ഥാനാർഥികൾക്ക് ഓരോ തെരഞ്ഞെടുപ്പ് ഏജന്റിനെ നിയമിച്ചുകൊണ്ടുള്ള ഫാറം 8 ലുള്ള നോട്ടീസ് വരണാധികാരിക്ക് നൽകാം.
നിക്ഷേപത്തുക പണമായി നൽകാം
നാമനിർദേശപത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ട നിക്ഷേപത്തുക വരണാധികാരിക്ക് പണമായി നൽകാം. തദ്ദേശ സ്ഥാപനത്തിലും ട്രഷറിയിലും തുക അടയ്ക്കാം.
ഇതുവരെ പത്രിക സമർപ്പിച്ചവർ 64,814
തദ്ദേശ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേ ഇതുവരെ പത്രിക സമർപ്പിച്ചത് 64,814 സ്ഥാനാർഥികൾ. ഇതിൽ 35,173 വനിത സ്ഥാനാർഥികളും 29,640 പുരുഷൻമാരുമാണ് ഇന്നലെ വരെ പത്രിക നൽകിയത്.
ഇന്നലെ വരെ 95369 നാമനിർദേശ പത്രികകൾ ലഭിച്ചു. ഒരു സ്ഥാനാർഥിക്ക് മൂന്നു സെറ്റ് പത്രികകൾ വരെ നൽകാം. ഇന്നലെ മാത്രം 36,153 പത്രികകൾ ലഭിച്ചു. തൃശൂരിലാണ് ഇതുവരെ ഏറ്റവും കൂടുതൽ പേർ മത്സര രംഗത്തുള്ളത്. 7550 പേരാണ് ഇവിടെ ഇതുവരെ പത്രിക നൽകിയത്. മലപ്പുറത്ത് 7137 പേരും പാലക്കാട് 7036 പേരും പത്രിക സമർപ്പിച്ചു.
മറ്റു ജില്ലകളിൽ മത്സര രംഗത്തുള്ള വർ: തിരുവനന്തപുരം- 5664, കൊല്ലം- 3680, പത്തനംതിട്ട- 2167, ആലപ്പുഴ- 3634, കോട്ടയം- 3364, ഇടുക്കി- 2098, എറണാകുളം- 5303, കോഴിക്കോട്- 6284, വയനാട്- 1976, കണ്ണൂർ- 6033, കാസർഗോഡ്- 2888.
Tags : Press release Kerala Local body election Election commission