തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു ജോലികൾക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീവ്ര വോട്ടർപട്ടികാ പരിഷ്കരണത്തിൽനിന്ന് ഒഴിവാക്കാൻ ജില്ലാ കളക്ടർമാർക്കു നിർദേശം.
റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ എന്നിവർക്കാവശ്യമായ സഹായം നൽകുന്ന ജീവനക്കാർ, തെരഞ്ഞെടുപ്പുജോലിയുള്ള ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിൽനിന്ന് ഒഴിവാക്കാൻ നിർദേശിച്ചത്. പകരം ക്രമീകരണം ഏർപ്പെടുത്താനും നിർദേശിച്ചു.
ബിഎൽഒമാരായി സർക്കാർ ഉദ്യോഗസ്ഥരെ ലഭിച്ചില്ലെങ്കിൽ അങ്കണവാടി വർക്കർമാരെ നിയോഗിക്കാം. ജീവനക്കാരെ ലഭിക്കാനില്ലെന്ന സത്യവാങ്മൂലം എഴുതി വാങ്ങിയ ശേഷമാകണം നിയോഗിക്കേണ്ടത്. നേരത്തേ അങ്കണവാടി വർക്കർമാരെ ബിഎൽഒമാരായി നിയോഗിച്ചെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ വിളിച്ച ജില്ലാ കളക്ടർമാരുടെ ഓണ്ലൈൻ യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറും പങ്കെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യാതൊരു തടസവും ഉണ്ടാകാത്ത രീതിയിൽ വേണം തീവ്ര വോട്ടർപട്ടികാ പരിഷ്കരണ പ്രവർത്തനങ്ങൾ നടത്താനെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ജില്ലാ കളക്ടർമാരോടു നിർദേശിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ട വിഭാഗം ജീവനക്കാരെ ഒഴിവാക്കി, മറ്റു ജീവനക്കാരെ കളക്ടർമാർക്ക് ബിഎൽഒമാരായി നിയമിക്കുന്നതിന് തടസമൊന്നുമില്ലെന്ന് സിഇഒ യോഗത്തിൽ പറഞ്ഞു.
രണ്ട് ഭരണഘടന സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ ബാധ്യതയാണ് വോട്ടർപട്ടിക തയാറാക്കലും തെരഞ്ഞെടുപ്പു നടത്തിപ്പും. ഇവ രണ്ടും തടസമില്ലാതെ സുഗമമായി നടത്തേണ്ടതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പും തീവ്ര വോട്ടർപട്ടികാ പരിശോധനയും തടസം കൂടാതെ നടത്താൻ ആവശ്യമായ ക്രമീകരണം ജില്ലാതലത്തിൽ സ്വീകരിക്കുമെന്ന് കളക്ടർമാർ അറിയിച്ചു. യോഗത്തിൽ 14 ജില്ലകളിലെയും കളക്ടർമാർ പങ്കെടുത്തു.
Tags : Local body election BLO Collector