കൊച്ചി: നടി അക്രമിക്കപ്പെട്ട ദിവസം അവർ ഓടിയെത്തിയത് നടനും സംവിധായകനുമായ ലാലിന്റെ കൊച്ചിയിലെ വീട്ടിലേയ്ക്കായിരുന്നു. നടി സംഭവങ്ങൾ വിവരിച്ചപ്പോൾ ഉടനടി തന്നെ ലാൽ നിർമാതാവ് ആന്റോ ജോസഫിനെ വിവരമറിയിച്ചു.
ലാലിന്റെ വീട്ടിലേയ്ക്ക് പോകാനായി ഇറങ്ങിയ ആന്റോ ജോസഫ് ഉടനെ തന്നെ തന്റെ വീടിനടുത്ത് പാർപ്പിട കോളനിയിൽ താമസിക്കുന്ന പി.ടി. തോമസ് എംഎൽഎയെ വിവരം അറിയിച്ചു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പി.ടി ആന്റോയ്ക്കൊപ്പം ലാലിന്റെ വീട്ടിലെത്തി.
അതിജീവിതയോടു വിവരം ചോദിച്ചറിഞ്ഞ പി.ടി. തോമസ് അന്നത്തെ എറണാകുളം റേഞ്ച് ഐജി പി. വിജയനെയും സിറ്റി പോലീസ് കമ്മിഷണർ എം.പി. ദിനേശിനെയും ഫോണിൽ വിളിച്ചു വിവരമറിയിച്ചു.
ഉടൻ ഒരു മുതിർന്ന വനിത പോലീസ് ഉദ്യോഗസ്ഥയെ നേരിട്ടുവിട്ട് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പി.ടി. തോമസ് ഇടപെട്ടതോടെ കേസിന്റെ ഗതിതന്നെ മാറി.
‘ഞാൻ ജീവനോടെയുള്ളതു വരെ മോൾക്കൊപ്പം ഞാനുമുണ്ടാവും, ധീരമായി പോരാടണം. രാത്രി ഒൻപതരയോടെയാണ് എറണാകുളം നഗരത്തിൽ മോളെപ്പോലെ ഒരാൾക്കെതിരെ ഇതുണ്ടായത്. അപ്പോൾ നമ്മുടെ സാധാരണ പെൺകുട്ടികളുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ? ഏതറ്റംവരെ പോകാനും ഞാൻ ഒപ്പമുണ്ടാവും’’ പി.ടി അന്ന് അതിജീവിതയോട് പറഞ്ഞത് ഇങ്ങനെയാണ്.
ഏതായാലും സാക്ഷിവിസ്താരത്തിൽ പ്രതിഭാഗത്തിന്റെ തിരിച്ചുംമറിച്ചുമുള്ള ചോദ്യങ്ങൾക്കു മുൻപിൽ പതറാതെനിന്ന പി.ടിയുടെ മൊഴികൾ പ്രോസിക്യൂഷൻ ബലമായിരുന്നു. എന്നാൽ എട്ടുവർഷങ്ങൾക്കിപ്പുറം വിധി വന്നപ്പോൾ അത് കേൾക്കാൻ പിടി ഇല്ലാതെ പോയി.
Tags : actress case pt thomas dileep