കൊച്ചി: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ ശനിയാഴ്ച ഹൈക്കോടതി പരിഗണിക്കും. ജസ്റ്റീസ് കെ.ബാബുവിന്റെ ബെഞ്ച് 32-ാമത്തെ ഐറ്റമായിട്ടാണ് കേസ് പരിഗണിക്കുക.
തനിക്കെതിരെ ഉയർന്ന ആരോപണം പീഡനമായി കണക്കാക്കാനാകില്ലെന്നും പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ലെന്നുമാണ് രാഹുലിന്റെ വാദം. യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ പറയുന്നു.
കീഴ്ക്കോടതി താൻ സമർപ്പിച്ച തെളിവുകൾ കൃത്യമായി പരിഗണിച്ചില്ല. വിധിയിൽ പിഴവുണ്ട്. പരാതിക്കാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മത പ്രകാരമുണ്ടായതാണ്. വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍ന്നപ്പോള്‍ പീഡനക്കേസായി മാറ്റിയതാണെന്നും ഹര്‍ജിയിൽ രാഹുൽ പറയുന്നു.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. രാഹുലിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന നിരീക്ഷണത്തോടെയാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ ഇന്നലെ തള്ളിയത്.
തുടർന്ന് രാഹുൽ കീഴടങ്ങുമെന്ന് സൂചന പരന്നിരുന്നു. ഒളിവിൽ കഴിയുന്ന രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘം ബംഗളൂരു ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വ്യാപക തെരച്ചിൽ നടത്തുകയാണ്.
Tags : anticipatory bail high court rahul mamkootathil rape case