പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ മൂന്നാമത്തെ പീഡനക്കേസിലെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ വിധി പറയുന്നത് കോടതി ശനിയാഴ്ചത്തേക്ക് മാറ്റി.
തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. സെഷന്‍സ് ജഡ്ജി എന്‍. ഹരികുമാര്‍ വ്യാഴാഴ്ച വിശദമായ വാദം കേട്ടു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ശേഖര്‍ ജി. തമ്പിയും അഡ്വ. അഭിലാഷ് ചന്ദ്രനും ഹാജരായി.
പരാതിക്കാരിയുമായുള്ള ബന്ധം പരസ്പര സമ്മതപ്രകാരമുള്ളതായിരുന്നുവെന്നും രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നുമാണ് രാഹുലിന്റെ വാദം. പരാതിക്കാരി വിവാഹിതയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് അവര്‍ തന്നെയാണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. പീഡനത്തെത്തുടര്‍ന്ന് യുവതി ഗര്‍ഭിണിയായെന്നും പിന്നീട് ഗര്‍ഭഛിദ്രം നടന്നുവെന്നും ആരോപണമുണ്ട്. പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു.
ജനുവരി 11ന് പാലക്കാട്ടെ ഹോട്ടലില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് രാഹുലിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ അദ്ദേഹം റിമാന്‍ഡില്‍ കഴിയുകയാണ്. മറ്റു രണ്ട് പീഡനക്കേസുകള്‍ കൂടി ഇദ്ദേഹത്തിനെതിരെ നിലവിലുണ്ട്. ഈ കേസില്‍ ശനിയാഴ്ച വരുന്ന വിധി രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണ്ണായകമാകും. ജാമ്യം ലഭിച്ചില്ലെങ്കില്‍ രാഹുിലിന് ജയിലില്‍ തന്നെ തുടരേണ്ടി വരും
Tags : Rahul Mamkoottatthil Bail Pathanamthitta Court