കൊല്ലം: ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചെന്ന കേസില്‍ ആറാം പ്രതിയായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിന് കോടതി ജാമ്യം അനുവദിച്ചു. കൊല്ലം എന്‍ക്വയറി കമ്മീഷണറും സ്പെഷ്യല്‍ ജഡ്ജിയുമായ മോഹിത് സി.എസ് ആണ് വ്യാഴാഴ്ച ജാമ്യം നല്‍കിയത്.
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക വിഗ്രഹങ്ങളില്‍ സ്വര്‍ണ പാളികള്‍ക്ക് പകരം ചെമ്പ് പാളികളാണെന്ന് വ്യാജരേഖ ചമച്ച് സ്വര്‍ണ്ണം തട്ടിയെടുത്തു എന്നതാണ് കേസ്. 2025 ഡിസംബര്‍ 17-ന് അറസ്റ്റിലായ ശ്രീകുമാര്‍ അന്നുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. വിഗ്രഹങ്ങളിലെ സ്വര്‍ണ പാളികള്‍ നീക്കം ചെയ്ത് തമിഴ്നാട്ടിലെ സ്വകാര്യ സ്ഥാപനത്തിന് കൈമാറുന്നതിനായി തയ്യാറാക്കിയ മഹസറില്‍ ഒപ്പുവെച്ചത് ശ്രീകുമാറാണെന്നായിരുന്നു പ്രോസിക്യൂഷന് ആരോപണം.
എന്നാൽ സ്വര്‍ണം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട മഹസറില്‍ ഒപ്പിട്ടു എന്നതല്ലാതെ, ഗൂഢാലോചനയില്‍ ശ്രീകുമാറിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
വിഗ്രഹങ്ങളിലെ പാളികള്‍ നീക്കം ചെയ്യുന്നതിന് വെറും രണ്ട് ദിവസം മുമ്പ് മാത്രമാണ് ശ്രീകുമാര്‍ ശബരിമലയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ചുമതലയേറ്റത്. തന്റെ മുന്‍ഗാമികള്‍ തയ്യാറാക്കിയ രേഖയില്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഒപ്പിട്ടതെന്ന പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് കോടതിയുടെ ജാമ്യം.
പ്രതിയുടെ കൈയക്ഷരവും ഒപ്പും പരിശോധനയ്ക്കായി ശേഖരിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ ഇദ്ദേഹത്തെ ഇനി കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ടതില്ലെന്ന് കോടതി വിലയിരുത്തി. ഗൂഢാലോചന, വിശ്വാസവഞ്ചന, രേഖകളില്‍ തിരുത്തല്‍ വരുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
നേരത്തെ ഹൈക്കോടതി ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കര്‍ശനമായ ഉപാധികളോടെയാണ് ഇപ്പോള്‍ സ്പെഷ്യല്‍ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
Tags : S Sreekumar Sabarimala Gold Theft Bail