പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി നടത്തുന്ന അന്വേഷണത്തിൽ പൂർണ തൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. പത്തനംതിട്ട പ്രസ്ക്ലബ്ബിൽ ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കേസന്വേഷണം എസ്ഐടി മനഃപൂർവം നീട്ടിക്കൊണ്ടുപോകുകയാണ്. കേസിൽ കൂടുതൽ ഉന്നതരുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടും അവരിലേക്ക് അന്വേഷണം എത്തുന്നില്ല. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾക്ക് അനുസരിച്ചുകൂടിയാണ് അന്വേഷണ ഉദ്യോഗസ്ഥർ പെരുമാറുന്നത്. പ്രതികൾക്ക് സല്യൂട്ട് നൽകുന്ന സ്ഥിതിയാണ്.
പ്രതികൾക്ക് ശിക്ഷ കിട്ടണമെങ്കിൽ തെളിവുകൾ അനിവാര്യമാണ്. എന്നാൽ നഷ്ടപ്പെട്ട സ്വർണം എത്രയാണെന്നോ കവർന്ന സ്വർണം ആർക്ക് വിറ്റുവെന്നോ വ്യക്തമല്ല. നഷ്ടമായ സ്വർണം തൊണ്ടിയായി വീണ്ടെടുക്കണം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റുമാരായ എ. പത്മകുമാറും എൻ. വാസുവും ജയിലിലാണ്. ഇവർക്കെതിരേയുള്ള നടപടിയെക്കുറിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മിണ്ടുന്നില്ല. പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായ എ. പത്മകുമാറിനെതിരേ രണ്ട് കേസുകൾ ചുമത്തിയിട്ടും നടപടി ഉണ്ടായില്ല.
തങ്ങളുടെ ആളുകളെക്കുറിച്ച് സിപിഎമ്മിനു വ്യക്തമായ ബോധ്യമുള്ളതിനാലാണ് എല്ലാവരെയും ഒഴിവാക്കി കെ. ജയകുമാറിനെ പ്രസിഡന്റാക്കിയത്. ശബരിമലയിലെത്തിയാൽ സിപിഎം നോമിനികളായ ദേവസ്വം ബോർഡ് ഭാരവാഹികളുടെയും മന്ത്രിയുടെയും ഒക്കെ കണ്ണ് സ്വർണത്തിലാണ്.
ശബരിമല സ്വർണക്കൊള്ളയിൽ ഇഡിയുടെ ഇടപെടലും ദുരൂഹമാണ്. കേരളത്തിൽ ഇഡി നടത്തുന്ന ഇടപെടലുകളും അന്വേഷണങ്ങളുമൊക്കെ സിപിഎമ്മിനു സഹായകരമായിട്ടുള്ളതാണെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
Tags : Sunny Joseph KPCC President Sabarimala gold theft SIT investigation