തിരുവനന്തപുരം: വ്യാജ പരാതിയുടെ പേരിൽ പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന് ആരോപണമുയർന്ന ഇൻസ്പെകടറെയും ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തി.
ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ പ്രത്യേക അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയത് വിവാദമായതോടെ ഇദ്ദേഹത്തെ പിൻവലിച്ചതായി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, വിവാദ ഉദ്യോഗസ്ഥനെ പിൻവലിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയിട്ടില്ല.
കഴിഞ്ഞ ദിവസം ശബരിമല പ്രത്യേക അന്വേഷണസംഘം വിപൂലീകരിക്കുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് വിവാദ ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്.
മാലമോഷണം ആരോപിച്ച് വ്യാജ പരാതി നൽകിയ സംഭവത്തിൽ സ്ത്രീയെ മനുഷ്യത്വ രഹിതമായി പീഡിപ്പിച്ചതിൽ നിന്ന് എസ്എച്ച്ഒയ്ക്ക് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ലെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച സംഘത്തിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, എസ്എച്ച്ഒയ്ക്കെതിരേ സ്ഥലംമാറ്റം മാത്രമാണുണ്ടായത്. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്തി വിപുലീകരിച്ചത്.എന്നാൽ, എസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്നും മറ്റുള്ള ഉദ്യോഗസ്ഥരെ സഹായത്തിനായാണ് നിയോഗിച്ചതെന്നുമാണ് എഡിജിപി പറയുന്നത്.
അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ കൂടുതൽ ഉന്നതരുടെ അറസ്റ്റുണ്ടാകുമെന്ന് പ്രത്യേക അന്വേഷണ സംഘം സൂചന നൽകി. ശ്രീകോവിലിലെ കട്ടിളയിൽനിന്ന് സ്വർണം കവർന്ന കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെടക്കം ഉടൻ പിടിവീഴും. രണ്ട് മുൻ പ്രസിഡന്റുമാരും അന്വേഷണ പരിധിയിലുണ്ട്. ഇവരുടെ പങ്ക് കണ്ടെത്താൻ മുഖ്യപ്രതിയായ മുരാരി ബാബുവിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. ദേവസ്വം കമ്മീഷണറായിരുന്ന എൻ.വാസുവിന്റെ നിർദേശ പ്രകാരമാണ് രേഖകളിൽ തിരിമറി നടത്തിയതെന്നാണ് പ്രതികളിൽ ചിലരുടെ മൊഴി.
അതിനിടെ, ശബരിമലയിലെ വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടെന്ന് കാട്ടി 2019 സെപ്റ്റംബറിൽ തിരുവാഭരണം മുൻ കമ്മീഷണർ ആർ.ജി.രാധാകൃഷ്ണൻ നൽകിയ കത്ത് എസ്ഐടി പിടിച്ചെടുത്തു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെ സന്ദർശനത്തിനു ശേഷമാണ് രാധാകൃഷ്ണൻ ഈ കത്ത് നൽകിയത്. ഇത് ബോർഡ് പരിഗണിക്കാതിരുന്നത് സ്വർണക്കൊള്ളയ്ക്കു വഴിയൊരുക്കാനാണെന്നാണ് നിഗമനം.
Tags : Special Investigation Team Sabarimala gold robbery Sabarimala Gold theft