കൊല്ലം: പ്രത്യേക അന്വേഷണസംഘം കുറ്റപത്ര നടപടികള്‍ വൈകിക്കുന്നതോടെ സ്വാഭാവിക ജാമ്യം തേടി കൂടുതല്‍ പ്രതികള്‍ കോടതിയിലേക്ക്. റിമാന്‍ഡില്‍ കഴിയുന്ന മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്കുമാര്‍ ഇന്നലെ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചു.
തിങ്കളാഴ്ച സുധീഷ്കുമാറിന്റെ ജാമ്യഹർജി പരിഗണിക്കും. രണ്ടു കേസുകളിലും അറസ്റ്റിലായി റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞതു കാട്ടിയാണ് ഇന്നലെ ഹർജി നല്‍കിയത്.
ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനു പിന്നാലെ അറസ്റ്റിലായ ആളാണ് സുധീഷ്കുമാര്‍. സ്വര്‍ണപ്പാളികള്‍ കടത്തുമ്പോള്‍ സുധീഷ് കുമാറായിരുന്നു ശബരിമലയില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍.
പ്രത്യേക അന്വേഷണസംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം അനുവദിച്ചു നല്‍കാനാണ് സാധ്യത. ഇതോടെ സുധീഷ്കുമാറും ജയില്‍മോചിതനാകും. സ്വാഭാവിക ജാമ്യം കിട്ടി മുരാരി ബാബുവും തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ച് എസ്. ശ്രീകുമാറും കഴിഞ്ഞ ദിവസം ജാമ്യം കിട്ടി പുറത്തുവന്നിരുന്നു.
ദ്വാരപാലക ശില്പ കേസില്‍ ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണന് പോറ്റി, കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്നാണ് ജയിലില്‍ കഴിയുന്നത്.
ഉണ്ണിക്കൃഷ്ണന് പോറ്റി രണ്ടാം കേസില്‍ അറസ്റ്റിലായിട്ട് തിങ്കളാഴ്ച 90 ദിവസമാകും. അന്നുതന്നെ സ്വാഭാവിക ജാമ്യത്തിന് ഹർജി നല്‍കാനാണു തീരുമാനം. ബോര്‍ഡ് പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍. വാസുവിനും ഫെബ്രുവരി 15നകം കുറ്റപത്രം സമര്‍പ്പിച്ചില്ലങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കും. തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജുവിനും സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള കാലാവധി അടുത്ത ആഴ്ചയോടെയാകും.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റപത്രം നല്കുന്നതു വൈകിക്കുക മാത്രമല്ല ഇതിനു മുന്നോടിയായുള്ള പ്രോസിക്യൂഷന് അനുമതി പോലും അന്വേഷണസംഘം തേടുന്നില്ല. അറസ്റ്റിലായ 12 പേരില്‍ ഒന്‍പതു പേരും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ എന്ന വിഭാഗത്തില്‍ വരുന്നതിനാല്‍ കുറ്റപത്രം നല്കാന് സര്‍ക്കാരിന്റെ പ്രോസിക്യൂഷന് അനുമതി വേണം. ഇതു തേടാനുള്ള അപേക്ഷ പോലും ഇതുവരെ നല്‍കിയിട്ടില്ല.
ഇനി അപേക്ഷ നല്കിയാല് തന്നെ അപേക്ഷ പരിഗണിച്ച് സര്‍ക്കാര്‍ അംഗീകാരമാകാന് സമയമെടുക്കും. സര്‍ക്കാര്‍ അനുമതി ലഭിച്ചാലേ കുറ്റപത്രം നല്കാന് കഴിയൂ. അതിനുള്ളില്‍ പ്രതികളെല്ലാം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങും.
അതിനിടെ, സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവിറങ്ങിയതോടെ കൊല്ലം വിജിലന്‍സ് കോടതിയില്‍ നിലവിലുണ്ടായിരുന്ന പ്രോസിക്യൂട്ടര്‍ക്കു കേസില്‍ ഹാജരാകാന്‍ നിയമതടസമുണ്ട്. ഇതും വരും ദിവസങ്ങളില്‍ എസ്ഐടിക്ക് വെല്ലുവിളിയായേക്കും.
Tags : Sabarimala gold theft bail Sabarimala goldpali Sabarimala Swarnapali