കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയില്‍ മാത്രം വിശ്വാസം തോന്നാന്‍ കാരണമെന്തെന്ന ചോദ്യവുമായി ഹൈക്കോടതി. സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്തിനാണ്.
കേസ് നിലവില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘവും വിജിലന്‍സുമാണ് അന്വേഷിക്കുന്നതെന്ന് കോടതി പറഞ്ഞു.
രാജ്യാന്തര ബന്ധങ്ങളടക്കം സംശയിക്കുന്നതിനാല്‍ സിബിഐ അന്വേഷിക്കണമെന്ന് ഹര്‍ജിക്കാരായ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത്, തന്ത്രി സമാജം തുടങ്ങിയവര്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കേന്ദ്ര ഏജന്‍സിയുമായി ബന്ധപ്പെട്ട് ദേവസ്വം ബെഞ്ച് ചോദ്യമുന്നയിച്ചത്.
നിലവിലെ സാഹചര്യത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമാകില്ലെന്നാണു ഹർജികളിലെ ആരോപണം. ശബരിമലയിലെ സ്വര്‍ണം വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും അവിടങ്ങളിലെ ആളുകള്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം മതിയാകില്ലെന്നുമാണ് ഹര്‍ജിയിലെ വാദം.
സിബിഐ മികച്ച അന്വേഷണം നടത്തിയ ഇത്തരം കേസുകളില്‍ ചിലതു ചൂണ്ടിക്കാട്ടാനാകുമോ. സിബിഐയെ മഹത്തരമായി കാണുന്നുണ്ടെങ്കില്‍ തിരിച്ചും ചിന്തിച്ചുകൂടെയെന്നും ജസ്റ്റീസുമാരായ എ. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചോദിച്ചു. തുടര്‍ന്ന് ഹര്‍ജി വീണ്ടും ഒന്നിച്ചു പരിഗണിക്കാനായി മാര്‍ച്ച് 13ലേക്കു മാറ്റി.
കേസില്‍ കക്ഷിചേരാനായി മാധ്യമപ്രവര്ത്തകന് എം.ആര്. അജയന് സമര്‍പ്പിച്ച ഹര്‍ജി പരിഗണനാര്‍ഹമല്ലെന്നു വിലയിരുത്തി കോടതി തള്ളി. അഭിഭാഷകന് ഹാജരാകാതിരുന്നതിന്റെ പേരില്‍ ഹര്ജിക്കാരന് ഹൈക്കോടതി നേരത്തേ പിഴ ചുമത്തിയിരുന്നു.
Tags : central agency Sabarimala gold theft Kerala High court Sabarimala Swarna pali Sabarimala Gold pali