തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രിക്കെതിരേ പത്മകുമാർ മൊഴി നൽകി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് മന്ത്രിയുമായി നേരത്തേ പരിചയമുണ്ടായിരുന്നു. ഇക്കാര്യം പോറ്റി തന്നോട് പറഞ്ഞിരുന്നു. താൻ പരിചയപ്പെടുന്നതിനു മുൻപുതന്നെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ സ്വാധീനമുണ്ട്.
പോറ്റി ശബരിമലയിൽ പ്രവർത്തിച്ചത് തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണ്. പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ആളായാണ്. ശബരിമലയെ പുനരുദ്ധരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത്. സ്വർണ ഉരുപ്പടികൾക്ക് കാലപ്പഴക്കത്തത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും അറ്റകുറ്റപ്പണിക്കുമാണ് ദ്വാരപാലക പാളികളും കട്ടിളപ്പാളിയും അടക്കം കൊണ്ടുപോയതെന്നും പത്മകുമാർ മൊഴി നൽകി.
ശബരിമലയിലെ കട്ടിളപ്പാളികൾ സ്വർണം പൂശാൻ ഉണ്ണിക്കൃ ഷ്ണൻ പോറ്റിക്ക് കൊടുത്തു വിട്ടതു തന്റെ മാത്രം തീരുമാനമല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൂട്ടായ തീരുമാനമാണെന്നും മുൻ പ്രസിഡന്റ് എ. പത്മകുമാർ വീണ്ടും മൊഴി നൽകി. 2019ലെ ദേവസ്വം ബോർഡ് അംഗങ്ങൾക്കും ഇതിൽ പങ്കുണ്ടെന്നാണ് പത്മകുമാർ പറഞ്ഞത്.
ശബരിമലയിലെ ഒരു കാര്യവും താൻ ഒറ്റയ്ക്കല്ല തീരുമാനിച്ചത്, ഭരണസമിതിയുമായി ആലോചിച്ചാണ് എല്ലാ തീരുമാനവുമെടുത്തത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയാം. ശബരിമലയിലെ നിത്യസന്ദർശകനായിരുന്നു പോറ്റി.
ഉദ്യോഗസ്ഥർക്കും പോറ്റിയെ പരിചയമുണ്ടായിരുന്നു. കൂട്ടായ തീരുമാനങ്ങളാണ് ശബരിമല വിഷയത്തിൽ എടുത്തതെന്നും പത്മകുമാർ പറഞ്ഞു.
ഇന്നലെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പത്മകുമാറിനെ വീണ്ടും തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
Tags : Sabarimala gold theft Padmakumar's statement Former Devaswom minister Sabarimala Gold pali