തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ വർഷങ്ങളായി നടന്നുവരുന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്.
അറസ്റ്റിലായ സ്വർണം വേർതിരിച്ച ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്കും മോഷ്ടിച്ച സ്വർണം വിറ്റഴിച്ച ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനനും ദേവസ്വം ബോർഡ് ഉന്നതരുമായി വർഷങ്ങളായി ഗൂഡാലോചന നടത്തി വന്നിരുന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇരുവരും വർഷങ്ങളായി ദേവസ്വം ഉന്നതരുമായി ഗൂഢാലോചന നടത്തിവരുന്നതായി അറസ്റ്റിലായ ഇടനിലക്കാരൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ വ്യക്തമാക്കുന്നുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ശബരിമലയിലെ ദ്വാരപാലകപാളികൾ സ്വർണം പൂശിയതാണെന്ന് ഇരുവർക്കും അറിയാമായിരുന്നു.
ഇടനിലക്കാരൻ ഉണ്ണികൃഷ്ണൻപോറ്റിയുടെ സഹായത്തോടെയാണ് പാളികൾ സ്മാർട്ട് ക്രിയേഷനിലെത്തിച്ച് സ്വർണം വേർതിരിച്ചത്. സ്വർണം പൂശി നൽകുന്നത് അടക്കം വലിയ സംഭാവനകൾ നൽകുന്നവരെന്ന നിലയിൽ പ്രതികൾക്ക് ബോർഡ് ജീവനക്കാർക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നു. 2009ൽ മാളികപ്പുറത്ത് അടക്കം ഇവർ സ്വർണം പൂശി നൽകിയിരുന്നു.
ദ്വാരപാലകപാളിയിൽനിന്നു വേർതിരിച്ചെടുത്ത സ്വർണം പ്രതികൾ എന്തു ചെയ്തുവെന്ന് കണ്ടെത്തണം. ശബരിമല സ്വർണമാണെന്ന അറിവോടെയാണ് ഗോവർധൻ സ്വർണം വാങ്ങിയത്.
സ്മാർട്ക്രിയേഷൻസിൽ വേർതിരിച്ചെടുത്ത സ്വർണത്തിൽ 150 ഗ്രാം പണിക്കൂലിയായി വാങ്ങിയിട്ടുണ്ട്. ഗോവർധന്റെ കൈയിൽ നിന്ന് 470 ഗ്രാം സ്വർണം കണ്ടെത്തി. ഇതിനു ശേഷവും സ്വർണക്കൊള്ളയ്ക്കു പരിഹാരമായി ഇവർ ശബരിമലയിൽ സ്വർണം പൂശി നൽകിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ദേവസ്വം ജീവനക്കാരുമായുള്ള ബന്ധം കണ്ടെത്താൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്.
അതിനിടെ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. ഇരുവർക്കും പങ്കുണ്ടെന്ന് അന്നത്തെ പ്രസിഡന്റ് അറസ്റ്റിലായ എം. പത്മകുമാർ മൊഴി നൽകിയിരുന്നു. ഇവർക്കെതിരേ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് ഹൈക്കോടതിയും പലതവണ ചോദിച്ചിരുന്നു.
Tags : Sabarimala gold thef Devaswom board conspiracy Smart creation CEO Investigation team