കോഴിക്കോട്: അമ്പത്തിയഞ്ചാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന്. പരാതിയില്ലാതെ അഞ്ചാമതും അവാര്‍ഡ് പ്രഖ്യാപിച്ചുവെന്നും കൈയടി മാത്രമേയുള്ളൂവെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു.
പുരസ്കാരത്തിന് അർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. നാലു സിനിമകള്‍ ഈ വര്‍ഷത്തെ അവാര്‍ഡിനുവേണ്ടി വന്നിരുന്നു. രണ്ട് സിനിമകള്‍ അവസാന ലാപ്പിലേക്ക് എത്തി. ക്രിയേറ്റീവായ സിനിമയായി ജൂറി അവ രണ്ടിനേയും കണ്ടില്ല. അവാര്‍ഡ് കൊടുക്കാന്‍ പാകത്തിലേക്ക് സൃഷ്ടിപരമായ നിലവാരം ഇവയ്ക്കില്ലെന്ന് ജൂറി അഭിപ്രായപ്പെടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പരിഗണനയ്ക്ക് വന്നത് അവാര്‍ഡ് നല്കാന് കഴിയുന്ന സിനിമകളായി ജൂറി കണ്ടില്ല. അതില്‍ അവര്‍ സങ്കടപ്പെടുന്നുണ്ട്. നമ്മുടെ കുറവായി കാണേണ്ട. കഴിഞ്ഞ വർഷം കുട്ടികൾക്ക് അവാർഡ് ലഭിച്ചിരുന്നു. ഈ വർഷം അങ്ങനെയുണ്ടായില്ല എന്നത് പരിഹരിക്കേണ്ട പ്രശ്നമാണ്.
കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശം ജൂറി വെച്ചിട്ടുണ്ട്. ഇതിനായി സിനിമയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. ആ പ്രശ്നം പരിഹരിക്കും. അടുത്ത അവാർഡ് വരുമ്പോൾ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു.
നൂറുകണക്കിന് സിനിമയാണ് കേരളത്തില്‍ പിറക്കുന്നത്. ഭൂരിപക്ഷം ചിത്രങ്ങളും പരാജയപ്പെടുകയാണ്. മമ്മൂക്കയ്ക്ക് അവാര്‍ഡ് കിട്ടിയത് കേരളത്തില്‍ മൊത്തം ആളുകളും കണ്ടതുകൊണ്ടൊന്നുമല്ല. നല്ല ഒന്നാന്തരം സിനിമയാണ്, പക്ഷേ എത്രപേര്‍ കണ്ടു. പ്രശ്നം ഗൗരമായി കാണുന്നുണ്ട്. ആളുകള്‍ക്ക് താത്പര്യമുള്ള സിനിമകള്‍ വരണം. എന്നാല്‍, മൂല്യമുള്ള സിനിമകളും വേണം. എല്ലാംകൂടെ ചേരുന്നതാണല്ലോ സിനിമയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വേടന് പോലും പുരസ്കാരം നൽകിയെന്ന പരാമർശത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. കേരളത്തിൽ ഗാനരചയിതാക്കളായ നിരവധി പ്രഗത്ഭർ ഉണ്ടായിട്ടും ഗാനരചയിതാവല്ലാത്ത വേടന് മികച്ച ഒരു പാട്ടിന്റെ പേരിൽ പുരസ്കാരം നൽകി എന്നതാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.
Tags : Saji Cherian Kerala State Film Awards Awards