ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പ്രസ്താവനകൾ കേരളത്തിന്റെ മതേതര പാരമ്പര്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും അവഹേളിക്കുന്നതാണെന്നും, കേവലം ഖേദപ്രകടനത്തിലൂടെ ഈ വിഷയം അവസാനിപ്പിക്കാൻ കഴിയില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി. ഒരു ഭരണഘടനാ പദവിയിൽ ഇരിക്കുന്ന മന്ത്രിയിൽ നിന്ന് ഉണ്ടായ ഇത്തരം പരാമർശങ്ങൾ അതീവ ഉത്തരവാദിത്വരഹിതമാണ്.
തെരഞ്ഞെടുപ്പ് ഫലങ്ങളെ മതാടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുന്നത് കേരളം ഉയർത്തിപ്പിടിക്കുന്ന സഹവർത്തിത്വത്തെയും മതേതരത്വത്തെയും തകർക്കാനുള്ള ശ്രമമാണ്.
ഇത് ജനങ്ങളെ തമ്മിൽ അകറ്റാൻ മാത്രമേ ഉപകരിക്കൂ. ഭരണഘടനയോടും ജനാധിപത്യത്തോടും പ്രതിബദ്ധത പുലർത്തേണ്ട മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയ്ക്ക് കൃത്യമായ ഉത്തരവാദിത്വം നിശ്ചയിക്കപ്പെടണമെന്നും സർക്കാരിന്റെ നിലപാട് എന്താണെന്ന് പൊതുസമൂഹത്തിന് വ്യക്തമാക്കേണ്ടതുണ്ടന്നും വാക്കുകൾ ഉപയോഗിക്കുന്നതിൽ പുലർത്തേണ്ട സൂക്ഷ്മത ലംഘിക്കപ്പെട്ടുവെന്നും, ഇതു സർക്കാരിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണെന്നും എംപി പറഞ്ഞു.
വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് മുഖ്യമന്ത്രി ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. കേരളത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുന്ന ഇത്തരം നിലപാടുകൾക്കെതിരേ കോൺഗ്രസ് ശക്തമായ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : statement Saji Cherian Kodikunnil Suresh regret