ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി രാജീവ് കണ്ഠരരെ പഴിചാരി മുൻ ദേവസ്വം മന്ത്രിമാരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി. തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രിയുടെ അറസ്റ്റ് തിടുക്കപ്പെട്ടാണെന്നതിൽ ബിജെപിക്ക് സംശയമുണ്ട്. സ്വർണക്കൊള്ള നടന്ന കാലയളവിൽ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, വി.എൻ. വാസവൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കും ഹൈക്കോടതി നിയമിച്ച ദേവസ്വം കമ്മീഷണർക്കും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളതെന്ന് സന്ദീപ് ചോദിച്ചു.
സ്വർണക്കൊള്ളയിൽ ഉത്തരവാദിത്വപ്പെട്ട മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഒഴിവാക്കി തന്ത്രിക്കെതിരെ മാത്രം നടപടിയെടുക്കുന്നത് സംശയാസ്പദമാണ്. കേസ് നിയമവഴിക്ക് നീങ്ങുമ്പോഴും പൊതുസമൂഹത്തിന് മുന്നിൽ നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. സർക്കാരിന്റെ വീഴ്ചകൾ മറച്ചുവയ്ക്കാൻ തന്ത്രിയെ ബലിയാടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ബി. അഭിലാഷ്, മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ എന്നിവരും സന്ദീപ് വാചസ്പതിക്കൊപ്പം തന്ത്രിയുടെ കുടുംബത്തെ സന്ദർശിച്ചു.
Tags : BJP BJP Kerala Sandeep Vachaspati Sabarimala gold theft