തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ പീഡനക്കേസിലെ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചു എന്ന കേസിൽ പ്രതികളായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, രജിത പുളിക്കൽ എന്നിവർക്കു മുൻകൂർ ജാമ്യം.
പോലീസ് അറസ്റ്റ് ചെയ്താൽ ഇവരെ സ്വന്തം ജാമ്യത്തിലോ ജാമ്യക്കാരെ നിർത്തിയോ ജാമ്യം അനുവദിക്കാം. ഇത് അന്വേഷണ ഉദ്യോഗസ്ഥനു തീരുമാനിക്കാം. ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽ കുമാർ ആണു ജാമ്യം അനുവദിച്ചത്.
അറസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീംകോടി നിഷ്കർഷിച്ചിട്ടുള്ള നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കോടതി പോലീസിനെ വിമർശിച്ചു. പ്രതികൾക്കു നോട്ടീസ് നൽകിയിട്ടുണ്ടെന്നു പോലീസ് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും രേഖാമൂലം കാണുന്നില്ല. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ അയച്ചു കൊടുത്തു എന്നാണു പറയുന്നത്. ഇത്തരം പ്രവൃത്തികൾ പോലീസിന്റെ അധികാര ദുർവിനിയോഗമായി കാണേണ്ടിവരും. ഇതു കർശനമായി തടയേണ്ടതാണെന്നു കോടതി ചൂണ്ടിക്കാട്ടി.
സഹപ്രവർത്തകനും സുഹൃത്തുമായ ഒരാളുടെ വിവാഹത്തിൽ 2024ൽ പങ്കെടുത്ത ശേഷം അഭിനന്ദിച്ചു കൊണ്ടുളള ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതാണെന്നാണ് സന്ദീപ് വാര്യരുടെ വാദം. അതു ചിലർ തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്ത് ദുരുപയോഗം ചെയ്യുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ പിൻവലിക്കുകയും ചെയ്തതായി സന്ദീപ് ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടി.
പ്രതികൾക്കെതിരേ അതിജീവിതയെ പൊതുസമൂഹത്തിനു പരിചയപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തി പരാതിയിൽ നിന്നു പിൻവാങ്ങിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്.
Tags : Sandeep Warrier and Rajitha Pulikkal anticipatory bail granted