മലപ്പുറം: എറണാകുളം മഹാരാജാസ് മൈതാനത്തായിരുന്നു റെയിൽവേയുമായുള്ള കേരളത്തിന്റെ സന്തോഷ് ട്രോഫി ഫൈനൽ. മണി എന്ന ടി.കെ. സുബ്രഹ്മണ്യനായിരുന്നു നായകൻ.
കളിക്കളത്തിലെ മിന്നുന്ന പ്രകടനം ഇന്നും ഓർമിക്കുന്നവർ ഏറെ. നജിമുദ്ദീൻ നൽകിയ പാസ് എന്നു കമന്ററി ബോക്സിൽനിന്നുയർന്ന ദൃക്സാക്ഷി വിവരണം. മുള പാകിയ ഗാലറിയിൽ തിങ്ങിനിറഞ്ഞ കാണികളുടെ കൈയടിയിലും ആർപ്പുവിളിയിലും അത് ലയിച്ചു. ക്യാപ്റ്റൻ മണിയുടെ കാലിൽനിന്നു പിറന്ന ഹാട്രിക്കിൽ രണ്ടു ഗോളുകൾക്കു വഴി തെളിച്ചത് നജിമുദ്ദീന്റെ ഒന്നാന്തരം പാസായിരുന്നു. കേരളം എത്രയോ തവണ കേട്ടതും നേരിൽ കണ്ടതുമായ സംഗതി. ടീമംഗങ്ങളിൽനിന്നാണ് ഇത്തവണ ആ പ്രകടന വിവരണം ഒരിക്കൽ കൂടി കേട്ടത്.
വിഷൻ 2031 - കായികവകുപ്പിന്റെ സംസ്ഥാനതല സെമിനാറിനോടനുബന്ധിച്ച് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന പ്രഥമ സന്തോഷ് ട്രോഫി ജേതാക്കളായ ടീമംഗങ്ങൾക്ക് മലപ്പുറം പ്രസ് ക്ലബ് ഒരുക്കിയ ആദരത്തിലായിരുന്നു പഴയതാരങ്ങളുടെ സംഗമം. 52 വർഷങ്ങൾക്കുശേഷം കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ സമ്മാനിച്ച ടീമംഗങ്ങളുടെ ഒത്തുകൂടൽ മലപ്പുറത്തിന് ആവേശമായിരുന്നു.
26 അംഗ ടീമംഗങ്ങളിൽ ഇന്ന് ജീവിച്ചിരിപ്പുള്ള മുഴുവൻ പേരെത്തിയിരുന്നില്ല. ഒന്പതു പേരാണ് എത്തിയിരുന്നത്. പ്രായത്തിന്റെ അവശതകൾ അലട്ടിയെങ്കിലും അന്നത്തെ മത്സരത്തിന്റെ വീറും വാശിയും അവരുടെ മുഖത്ത് പ്രകടമായിരുന്നു. അന്നത്തെ മത്സരത്തെപ്പറ്റി ചോദിച്ചപ്പോൾ മറുപടി നെടുനീളൻ പാസുപോലെ അതിവേഗമായിരുന്നു. 1973 ഡിസംബർ 27ന് കൊച്ചി മഹാരാജാസ് മിനി സ്റ്റേഡിയത്തിലായിരുന്നു മത്സരം. സ്റ്റേഡിയത്തിൽ അന്പതിനായിരത്തോളം കാണികളുണ്ടായിരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. എതിരാളികൾ ശക്തരായിരുന്നു, റെയിൽവേ.
മൂന്നുതവണ ജേതാക്കളായ റെയിൽവേസിനെ ഫൈനലിൽ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്കു തകർത്താണ് സ്വന്തം കാണികൾക്കു മുന്നിൽ കേരളത്തിന്റെ കിരീടം നേട്ടമെന്ന് അവർ പറഞ്ഞു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ചരിത്രം പിറക്കുകയായിരുന്നുവെന്നും താരങ്ങൾ ഓർത്തെടുത്തു.
ടീമിലെ വിക്ടർ മഞ്ഞില, സേവ്യർ പയസ്, എൻ.കെ. ഇട്ടിമാത്യു, അബ്ദുൾ ഹമീദ്, എം. മിത്രൻ, ബ്ലസി ജോർജ്, കെ.പി. വില്ല്യംസ്, ജി. രവീന്ദ്രൻ നായർ, പ്രസന്നൻ എന്നീ ഒന്പതു പേരാണ് എത്തിയത്. 26 അംഗ ടീമിലെ 12 പേർ മരണപ്പെട്ടു. ബാക്കിയുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ കാരണം പങ്കെടുക്കാൻ സാധിച്ചില്ല.മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ്കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. നിസാർ, സംസ്ഥാന സ്പോർട്സ് കൗണ്സിൽ പ്രസിഡന്റ് യു. ഷറഫലി, വി.എം. സുബൈർ എന്നിവർ പ്രസംഗിച്ചു.
Tags : Santosh Trophy