തിരുവനന്തപുരം: പ്രസവത്തിനു പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കുമുന്നിൽ പ്രതിഷേധം. തിരുവനന്തപുരം എസ്എടി ആശുപത്രിക്കു മുന്നിലാണ് കൈക്കുഞ്ഞുമായി കുടുംബം പ്രിതിഷേധിച്ചത്.
തിരുവനന്തപുരം കരിക്കകം സ്വദേശിനി ശിവപ്രിയ (26) ആണ് മരിച്ചത്. ശിവപ്രിയയുടെ രണ്ടുകുട്ടികളുമായാണ് കുടുംബം ആശുപത്രിക്ക് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ആരോഗ്യവതിയായി ആശുപത്രിയിൽ എത്തിയ ശിവപ്രിയയുടെ മരണത്തിനു കാരണം ആശുപത്രിയുടെ വീഴ്ചയാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
നിയമപരമായി നേരിടുമെന്നും ശിവപ്രിയയുടെ ഭർത്താവ് പറഞ്ഞു. ഒക്ടോബർ 22നായിരുന്നു എസ്എടി ആശുപത്രിയിൽ ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ട ഇവർ പനിയെ തുടർന്ന് 26ന് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി. പിന്നീട് നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇവിടെ നടത്തിയ ബ്ലഡ് കൾചറിൽ അണുബാധ കണ്ടെത്തി. തുടർന്ന് ഐസിയുവിലേക്കു മാറ്റിയ യുവതി ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. എസ്എടി ആശുപത്രിയിൽ നിന്നാണ് ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതെന്നും ചികിത്സാപ്പിഴവാണ് മരണത്തിനു കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.
Tags : woman die childbirth sat thiruvananthapuram protest