തൃശൂർ: ബജറ്റിൽ പ്രഖ്യാപിച്ച 25 രൂപ ദിവസക്കൂലി വർധന കുറഞ്ഞുപോയെന്ന ആരോപണവുമായി സ്കൂൾ പാചകത്തൊഴിലാളികൾ. മിനിമംകൂലി 700 രൂപയാക്കുമെന്ന എൽഡിഎഫ് പ്രകടനപത്രികാവാഗ്ദാനംപോലും ബജറ്റിൽ നടപ്പാക്കാത്തതു ദൗർഭാഗ്യകരമാണെന്നു സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (എഐടിയുസി) സംസ്ഥാന ജനറൽ സെകട്ടറി പി.ജി. മോഹനൻ അഭിപ്രായപ്പെട്ടു.
25 രൂപ വർധിപ്പിച്ചതുകൊണ്ട് പ്രയോജനമില്ലെന്നും ഇത്തരം തൊഴിലാളിദ്രോഹങ്ങൾക്കെതിരേ ശക്തമായി പ്രതിഷേധിക്കുമെന്നും കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ (കെഎസ്ഡബ്ല്യുഎ) സംസ്ഥാന ജനറൽ സെക്രട്ടറി സുജോബി ജോസ് പ്രതികരിച്ചു. ഏഴു വർഷത്തിനുള്ളിൽ ആകെ വർധിപ്പിച്ചത് 75 രൂപയാണ്. നിലവിൽ അഞ്ഞൂറു കുട്ടികൾക്കു ഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളിക്ക് 675 രൂപയും അഞ്ഞൂറിനു മുകളിൽ 725 രൂപയുമാണു ലഭിക്കുക. അവധിദിവസങ്ങളിൽ വേതനം ലഭിക്കുന്നില്ല.
മുന്നൂറു കുട്ടികൾക്ക് ഒരു തൊഴിലാളിയും അതിനു മുകളിൽ അഞ്ഞൂറുവരെ രണ്ടും അതിനു മുകളിൽ മൂന്നു പേരെയും നിയമിക്കണമെന്നു കേരള ലേബർ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അത് ബജറ്റിൽ അവതരിപ്പിക്കുമെന്നാണു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഈ ബജറ്റിലും അതുണ്ടായില്ല.
കേരളത്തിനു പുറത്ത് അഞ്ഞൂറു കുട്ടികൾക്കു ഭക്ഷണം പാചകംചെയ്യാൻ മൂന്നു തൊഴിലാളികളുണ്ട്. ഒരു തൊഴിലാളിക്ക് 560 രൂപ വേതനം നൽകുന്നു. പിരിഞ്ഞുപോകുന്പോൾ മൂന്നുലക്ഷം മുതൽ അഞ്ചുലക്ഷം വരെ വിരമിക്കൽ ആനുകൂല്യങ്ങളും നൽകുന്നു. എന്നാൽ, കേരളത്തിൽ നല്‍കുന്നില്ലെന്നും സുജോബി ജോസ് ആരോപിച്ചു.
Tags : Kerala Budget School kitchen workers