ആലപ്പുഴ: ചേർത്തലയിൽ സീരിയൽ കില്ലറെന്ന് പോലീസ് സംശയിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് നടത്തിയ പരിശോധന വിഫലം. മുൻ പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ (ഐഷ 62) യുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ, ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മ എന്നിവരുടെ കൊലപാതക കേസിൽ സെബാസ്റ്റ്യൻ നിലവിൽ വിയൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ഇതിനിടെയാണ് ഹയറുമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ തെളിവെടുപ്പ് നടത്തിയത്.
ജയ്നമ്മയുടെ തിരോധാനം അന്വേഷിച്ച കോട്ടയം ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയതായി സെബാസ്റ്റ്യൻ മൊഴി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട്ടിൽ നിന്നും അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയിരുന്നു.
Tags : kerala police crime news alappuzha cherthala murder case