തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.
പരാതിക്കാരിയായ യുവതിയുമായി ദീർഘകാലമായി സൗഹൃദമുണ്ടെന്നും എന്നാൽ അവരെ പീഡിപ്പിച്ചിട്ടില്ലെന്നും രാഹുൽ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഗർഭഛിദ്രം നടത്തിയെന്ന പരാതി കെട്ടിചമച്ചതാണെന്നും രാഹുൽ പറഞ്ഞു.
അന്വേഷണവുമായി സഹകരിക്കും. ഇത് താൻ പൊതുസമൂഹത്തോട് നേരത്തെ പറഞ്ഞിരുന്നതാണ്. അതിനാൽ തനിക്ക് മുൻകൂർ ജാമ്യം വേണമെന്നും നിലവിലെ നീക്കത്തിനു പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ടെന്നും രാഹുൽ ജാമ്യപേക്ഷയിൽ ചൂണ്ടിക്കാട്ടി.
ജാമ്യാപേക്ഷ ശനിയാഴ്ച രാവിലെ കോടതി പരിഗണിക്കും. അതേസമയം ലൈംഗിക പീഡന പരാതിയിൽ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. പാലക്കാട് എംഎൽഎ ഓഫീസിലും അടൂരിലെ വീട്ടിലും രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിട്ടില്ല.
വ്യാഴാഴ്ച വൈകുന്നേരം മുതൽ രാഹുലിനെ കാണാനില്ലായിരുന്നു. രാഹുലിന്‍റെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. അതിജീവിത മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി നൽകിയതിനു പിന്നാലെ രാഹുൽ മുങ്ങിയത്.
രാഹുലിന്‍റെ സഹായികളുടെ ഫോണുകളും സ്വിച്ച് ഓഫാണ്. കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. അതിജീവിതയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പോലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പോലീസിനു കേസ് കൈമാറി.
ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസ്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കും.
Tags : Rahul mamkootathil sexual abuse against women sexual abuse police case MLA