തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മത്സരിക്കുമെന്നു പ്രഖ്യാപിച്ച നേമം നിയമസഭാ മണ്ഡലത്തിൽ ശശി തരൂർ എംപിയോട് രംഗത്തിറങ്ങാൻ കോണ്‍ഗ്രസ് ഉന്നത നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ നേമത്ത് ഒരു സാഹസിക പരീക്ഷണത്തിന് ഇല്ലെന്നും തിരുവനന്തപുരം സെൻട്രൽ ആണെങ്കിൽ തയാറാണെന്ന നിലപാടിലാണ് ശശി തരൂർ എന്ന് അറിയുന്നു.
വിജയസാധ്യത മാത്രം കണക്കാക്കി പരമാവധി സീറ്റുകൾ പിടിക്കുവാൻ ഉതകുന്നവരെ മത്സരത്തിന് ഇറക്കാനുള്ള സുനിൽ കനഗോലുവിന്റെ നിർദേശത്തിന്റെ ഭാഗമായാണ് ശശി തരൂരിനോടു നേമത്ത് മത്സരിക്കാൻ ആവശ്യപ്പെട്ടത്.
എന്നാൽ, നിലവിൽ സിപിഎമ്മിലെ മന്ത്രി വി. ശിവൻകുട്ടി ജയിച്ചതും പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ പോലും ബിജെപി സ്ഥിരമായി ഒന്നാമതെത്തുന്നതുമായ നേമത്തെ മത്സരം ആത്മഹത്യാ പരീക്ഷണം പോലെ ആകുമെന്ന ഭീതി ശശി തരൂർ ക്യാന്പിന് ഉണ്ട്.
ജയിച്ചാൽ ഒരു മണ്ഡലം കൂടി പിടിച്ചെടുക്കാം എന്നും നേമത്ത് തോറ്റാൽ ശശി തരൂരിന്റെ അസംബ്ലി , മുഖ്യമന്ത്രി മോഹങ്ങൾ തടയാൻ ആകുമെന്നുമാണ് കോണ്‍ഗ്രസിലെ ചിലരുടെ മോഹം എന്ന് കരുതുന്നവരുമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾക്കു ശശി തരൂർ മത്സരത്തിന് ഇറങ്ങുന്നതിനോട് ആഭിമുഖ്യമില്ല .
എന്നാൽ, എഐ സിസിയിലെ ഒരു പ്രമുഖന് ഇക്കാര്യത്തിൽ താല്പര്യമുണ്ട് .ഒരു പക്ഷേ തരൂരിന്റെ ഡൽഹിയിലെ സാന്നിധ്യം കുറയ്ക്കാൻ ആകുമെന്നാകും കണക്കുകൂട്ടൽ.
തരൂർ നിയമസഭാ മത്സരിച്ചു ജയിക്കുകയും എംപി സ്ഥാനം രാജിവയ്ക്കുകയും ചെയ്യേണ്ടി വന്നാൽ ഉപതെരഞ്ഞെടുപ്പ് വരും. അങ്ങനെ വന്നാൽ കോണ്‍ഗ്രസിനു ജയിക്കാൻ ആകുമോ എന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. സീറ്റ് മോഹികളായ മറ്റ് എംപിമാർ മത്സരിക്കാനിറങ്ങുന്നത് ദോഷം ചെയ്യുമെന്നാണ് അവരുടെ വിലയിരുത്തൽ.
സ്ഥാനാർഥിമോഹികളെ ക്കൊണ്ട് നട്ടംതിരിയുന്ന പാർട്ടിക്ക് അതു കൂടുതൽ ബാധ്യതയാകും. എംപിമാർ നിയമസഭയിൽ ജയിച്ചു വന്നാൽ ആ മണ്ഡലത്തിൽ വീണ്ടും ജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
അടൂർ പ്രകാശ് (ആറ്റിങ്ങൽ) ബെന്നി ബഹനാൻ (ചാലക്കുടി) കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര )എന്നിവരുടെ കാര്യത്തിൽ പാർട്ടി ചിന്തിക്കുന്നത് അങ്ങനെയാണ്. എന്നാൽ സാമുദായികവും പ്രാദേശികവുമായ പ്രാതിനിധ്യം ഉറപ്പിക്കാൻ ഇക്കാര്യത്തിൽ കോണ്‍ഗ്രസ് നേതൃത്വം ചില വിട്ടുവീഴ്ചകൾ നടത്തിയേക്കും.
Tags : Shashi Tharoor Thiruvananthapuram Nemam Niyamasabha election