പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ എസ്ഐയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം കവർന്ന യുവാവ് പിടിയിൽ. മാളികപ്പുറം 15-ാം നമ്പർ അരവണ കൗണ്ടറിലെ ജീവനക്കാരൻ മാവേലിക്കര കണ്ടിയൂർ അറയ്ക്കൽ തെക്കതിൽ ജിഷ്ണു സജികുമാറിനെയാണ് ദേവസ്വം വിജിലൻസ് പിടികൂടിയത്.
തമിഴ്നാട്ടിൽനിന്ന് ദർശനത്തിനെത്തിയ ചെന്നൈയിലെ എസ്ഐ വടിവേലിന്റെ എടിഎം കാർഡ് ഉപയോഗിച്ച് ഇയാൾ 10,000 രൂപ കവരുകയായിരുന്നു. സന്നിധാനത്തെ കൗണ്ടറുകളിൽ അപ്പം, അരവണ എന്നിവ നൽകുന്നത് ധനലക്ഷ്മി ബാങ്ക് നിയോഗിച്ചിട്ടുള്ള ഒരു സ്വകാര്യകമ്പനിയാണ്. ഈ കമ്പനിയിലെ ജീവനക്കാരനാണ് ജിഷ്ണു.
വടിവേൽ അപ്പവും അരവണയും പ്രസാദവും വാങ്ങിയശേഷം എടിഎം കാർഡ് സ്വൈപ്പ് ചെയ്യാൻ ജിഷ്ണുവിന് നൽകി. ഈ സമയം ജിഷ്ണു രഹസ്യ പിൻ നമ്പർ മനസിലാക്കി. സ്വൈപ്പ് ചെയ്യാൻ നൽകിയ കാർഡിന് പകരം കൈയിൽ കരുതിയ മറ്റൊരു കാർഡാണ് ഇയാൾ എസ്എക്ക് തിരിച്ചുനൽകിയത്.
ഇതറിയാതെ എസ്എയും സംഘവും ദർശനം കഴിഞ്ഞ് മടങ്ങി. തുടർന്ന് ജിഷ്ണു മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് സന്നിധാനത്തെ ധനലക്ഷ്മി ബാങ്ക് ശാഖയിൽനിന്ന് 10,000 രൂപ പിൻവലിച്ചു.
പണം പിൻവലിച്ചെന്ന സന്ദേശം എസ്എയുടെ മൊബൈൽ ഫോണിൽ ലഭിച്ചതോടെയാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Tags : Theft Police case Arrest Sabarimala