കോട്ടയം: പുതുപ്പള്ളിയിൽ കാടുപിടിച്ചു കിടന്ന റബർ തോട്ടത്തിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂളിന് സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് മാസങ്ങൾ പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്.
പ്രദേശത്ത് നിന്നും മൂന്ന് മാസം മുൻപ് കാണാതായ വയോധികന്റെ അസ്ഥികൂടമാണ് ഇതെന്ന് പ്രാഥമിക പരിശോധനയിൽ പോലീസിന് വ്യക്തമായിട്ടുണ്ട്. അസ്ഥികൂടത്തിന് സമീപത്തുനിന്ന് ഇദ്ദേഹത്തിന്റെ മുണ്ടും യൂറിൻ ബാഗും കണ്ടെത്തിയ സാഹചര്യത്തിലാണിത്.
റബർ തോട്ടത്തിൽ കാടുവെട്ടി തെളിക്കാൻ എത്തിയ തൊഴിലാളികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. പിന്നാലെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
മൂന്ന് മാസം മുൻപാണ് പുതുപ്പള്ളി കീഴാറ്റുകുന്ന പ്രദേശവാസിയായ കടുപ്പിൽ ചെറിയാൻ എന്ന വയോധികനെ സ്ഥലത്ത് നിന്നും കാണാതായത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്ന വയോധികനെ കഴിഞ്ഞ സെപ്റ്റംബർ 18ന് പകൽ കാണാതാവുകയായിരുന്നു.
തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പോലീസ് വ്യാപക അന്വേഷണം നടത്തിയിരുന്നു. മകൻ ഉൾപ്പടെയുള്ള വീട്ടുകാരിൽ നിന്നും മൊഴിയെടുത്ത ശേഷം അജ്ഞാത മൃതദേഹങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ അന്വേഷണം ഏറെക്കുറെ അവസാനിച്ച നിലയിലായിരുന്നു. അതിനിടെയാണ് അസ്ഥികുടം കണ്ടെത്തിയത്.
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ മൂലം നടക്കാൻ പോലും ബുദ്ധിമുട്ടിയിരുന്ന ഇയാൾ വീട്ടില്‍ നിന്ന് ഇത്ര അകലെയുള്ള തോട്ടത്തില്‍ എങ്ങനെ എത്തി എന്നതിലും ദുരുഹത വര്‍ധിപ്പിക്കുന്നു.
Tags : man missing case police enquiry skeleton missing case