തിരുവനന്തപുരം: 'സ്പർശൻ വെൽനെസ്' സ്പായുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെതിരെ രാഷ്ട്രീയ വിവാദം പുകയുന്നു. സെക്രട്ടേറിയറ്റിന് സമീപമുള്ള സ്ഥാപനത്തിന്റെ ലൈസൻസ് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ഷൈൻ ലാലിന്റെ പിതാവായ മനോഹരന്റെ പേരിലാണെന്ന വിവരം പുറത്തുവന്നതോടെയാണ് സൈബർ ഇടങ്ങളിൽ പ്രചാരണം ശക്തമായത്.
ലൈസൻസ് പിതാവിന്റെ പേരിലാണെങ്കിലും ലാഭകരമല്ലാത്തതിനാൽ മാസങ്ങൾക്ക് മുമ്പ് മറ്റൊരാൾക്ക് സ്ഥാപനം കൈമാറിയെന്ന് ഷൈൻ ലാൽ പ്രതികരിച്ചു. ലൈസൻസ് പുതിയ ആളുടെ പേരിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിവാദം ഉണ്ടായത്. പാർട്ടി തന്നോട് ഔദ്യോഗികമായി വിശദീകരണം തേടിയിട്ടില്ലെന്നും സംഘടനാപരമായ യാത്രയിലായതിനാൽ സൈബർ പ്രചാരണങ്ങൾ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനെത്തുടർന്നാണ് കോർപ്പറേഷൻ സ്പാ അടപ്പിച്ചത്. പാർട്ടിയുടെ പേര് ഉൾപ്പെടുത്തി സൈബർ ഇടങ്ങളിൽ പ്രചാരണം ശക്തമായതോടെ ബിജെപി സംസ്ഥാന നേതൃത്വം ഷൈൻ ലാലിനോട് വിവരങ്ങൾ തേടിയതായാണ് സൂചന.
Tags : Sparshan Wellness spa Controversy