തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിന് സ്പോർട്സ് ഗണ്ണുകളും ഇൻസ്റ്റിറ്റ്യൂഷണൽ ലൈസൻസുള്ള തോക്കുകളും ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് കേരള സർക്കാർ താത്കാലികമായി മരവിപ്പിച്ചു. വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ ഇടപെടലിനെത്തുടർന്നാണ് നടപടി.
വിള സംരക്ഷണത്തിനോ സ്വയംരക്ഷയ്ക്കോ മാത്രമുള്ള തോക്കുകൾ ഉപയോഗിച്ചേ കാട്ടുപന്നികളെ വെടിവെക്കാവൂ എന്നും സ്പോർട്സ് ലൈസൻസുള്ളവർ ഇത് ചെയ്യാൻ പാടില്ലെന്നും കാണിച്ച് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇടുക്കി ജില്ലാ കളക്ടറുടെ ശുപാർശയുടെയും ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഇത്.
ഈ തീരുമാനത്തിനെതിരെ സംസ്ഥാനവ്യാപകമായി കനത്ത പ്രതിഷേധം ഉയർന്നിരുന്നു. നിലവിൽ കാട്ടുപന്നികളെ കൊല്ലാൻ നിയോഗിക്കപ്പെട്ടിട്ടുള്ളവരിൽ ഏകദേശം 50 ശതമാനവും സ്പോർട്സ് ലൈസൻസുള്ളവരാണ്. ഈ ഉത്തരവ് നടപ്പിലായാൽ കാട്ടുപന്നി ശല്യം തടയാനുള്ള നടപടികൾ സ്തംഭിക്കുമെന്ന് ഷൂട്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.
തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കാൻ ഏത് വകുപ്പിനാണ് അധികാരമെന്ന കാര്യത്തിൽ നിയമപരമായ വ്യക്തത കുറവുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തുടർന്ന് വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് ഈ ഉത്തരവ് തൽക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന് നിർദ്ദേശം നൽകുകയായിരുന്നു.
സർക്കാർ ഉത്തരവ് മരവിപ്പിച്ചതോടെ സ്പോർട്സ് ഗൺ ലൈസൻസുള്ള ഷൂട്ടർമാർക്ക് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിൽ തടസമുണ്ടാകില്ല.
Tags : Wild Boars