കോഴിക്കോട്: ഇൻഷ്വറൻസ് ഇല്ലാതെ നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി ശിപാർശ ചെയ്യുന്ന നിയമം വരുന്നു. ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നിർദേശിക്കുന്നതരത്തിൽ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്താനാണു നീക്കം.
നിരത്തുകളിൽ ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം ഉയരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാഹനങ്ങൾക്കെതിരേ നടപടി കർശനമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
സാധുവായ രജിസ്ട്രേഷൻ, പെർമിറ്റ് എന്നിവ ഇല്ലാത്ത വാഹനങ്ങളും പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്ന വാഹനങ്ങളും പിടിച്ചെടുക്കാനാണ് നിലവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുള്ളത്. ഇതേ നിയമമാണ് ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങളുടെ കാര്യത്തിലും ബാധകമാകുകയെന്നാണ് വിവരം. തേർഡ് പാർട്ടി ഇൻഷ്വറൻസ് എങ്കിലും ഇല്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ ഭേദഗതി കൊണ്ടുവരുന്നത്.
ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങളിലേറെയും ഇരുചക്ര വാഹനങ്ങളാണെന്നാണു നിരീക്ഷണം. ചെറിയ തോതിലെങ്കിലും മറ്റു വിഭാഗങ്ങളിലെ വാഹനങ്ങളും ഇൻഷ്വറൻസ് ഇല്ലാതെ നിരത്തുകളിൽ ഇറങ്ങാറുണ്ട്.
നിലവിലെ നിയമമനുസരിച്ച് ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ആദ്യ തവണ 2,000 രൂപയും വീണ്ടും ഇതേ നിയമലംഘനത്തിനു പിടിക്കപ്പെട്ടാൽ 4,000 രൂപ പിഴ ഈടാക്കുകയും കൂടാതെ മൂന്നു മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണു ചുമത്തുന്നത്.
Tags : vehicles without insurance roads Strict action