തിരുവനന്തപുരം: പരീക്ഷയ്ക്കു പോകാനാകാതെ അന്ന മരിയ. കഴിഞ്ഞ ദിവസം ശ്രീകാര്യത്ത് വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ കാലിന് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിനി അന്ന മരിയയ്ക്ക് ഇന്നലെ പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ ഉണ്ടായിരുന്നെങ്കിലും പോകാനായില്ല.
പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മണ്‍വിള സ്വദേശിനി അന്ന മരിയയ്ക്ക് (17) വ്യാഴാഴ്ചയാണ് പരീക്ഷ കഴിഞ്ഞു വരുംവഴി സമീപവാസിയുടെ വളര്‍ത്തുനായ്ക്കളുടെ ക്രൂരമായ കടിയേറ്റത്. സംഭവത്തില്‍ അന്നയുടെ മാതാപിതാക്കള്‍ ശ്രീകാര്യം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പോലീസ് വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്ന മരിയ വാക്സിനേഷന് നടപടികള്‍ക്കു ശേഷം രാത്രി വൈകിയാണ് വീട്ടിലേക്കു മടങ്ങിയത്. ആന്റിബയോട്ടിക്കും വാക്സിനേഷനുമല്ലാതെ കൂടുതലൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന മറുപടിയാണ് മെഡിക്കല്‍ കോളജ് ഡോക്ടർമാരില്‍ നിന്നും ലഭിച്ചതെന്ന് അന്നയുടെ മാതാപിതാക്കള്‍ പറയുന്നു.
പട്ടികടി മൂലമുള്ള മുറിവായതിനാല്‍ തുന്നിച്ചേര്‍ക്കാനോ കെട്ടി വയ്ക്കാനോ സാധിക്കില്ല. വെള്ളവും സോപ്പും ഉപയോഗിച്ചു കഴുകുക മാത്രമാണ് ചെയ്യാവുന്നത്. ആഴത്തിലുള്ള മുറിവുമൂലമുള്ള വേദനയും നീറ്റലും സഹിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് അന്ന. ജനറല്‍ ഫിസിഷ്യനു പുറമേ മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ സര്‍ജനെയും കണ്ടിരുന്നു.
പട്ടികടിയേറ്റുള്ള ആഴത്തിലുള്ള മുറിവില്‍നിന്നും ഇപ്പോഴും ചോരയൊലിക്കുകയാണെന്ന് അന്നയുടെ മാതാവ് ആശ പറഞ്ഞു. കാല്‍മുട്ടിനു പിന്നിലായുള്ള ആഴത്തിലുള്ള മുറിവു മൂലം നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. മുത്തശിയുടെ വാക്കര്‍ ഉപയോഗിച്ചാണ് വീടിനുള്ളില്‍ നടക്കുന്നത്.
ആഴത്തിലുള്ള മുറിവേറ്റ ഭാഗത്തു നിന്നും മാംസവും നഷ്ടപ്പെട്ടിട്ടുണ്ട്. ആദ്യമായാണ് പോലീസ് സ്റ്റേഷനില്‍ ഒരു കേസ് കൊടുക്കുന്നത്. പരാതിയില്‍ നായകളുടെ ഉടമയുടെ കൃത്യമായ അഡ്രസ് നല്‍കിയെങ്കിലും എഫ്ഐആറില്‍ മുഴുവന്‍ വിലാസവും ചേര്‍ത്തിട്ടില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. മണ്‍വിള സ്വദേശികളായ മനോജ് വി. ലാസര്‍-കെ. ആശ ദമ്പതികളുടെ മകളാണ് അന്ന മരിയ.
Tags : Dog bite stray dog Anna Maria exams Student