എരുമേലി: ബൈക്ക് നിയന്ത്രണം തെറ്റി പിന്നിൽ വന്ന ശബരിമല തീർഥാടകരുടെ വാഹനത്തിന്റെ അടിയിലേക്ക് വീണുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥി എരുമേലി കണ്ണിമല പഴയതോട്ടം ജെസ്വിൻ സാജു (19) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ജെസ്വിനെ 26-ാം മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ഇന്നലെ രാവിലെ 5.30ന് എരുമേലിക്കു സമീപമായിരുന്നു അപകടം. മൂവാറ്റുപുഴയിൽ പഠിക്കുന്ന സഹോദരൻ ജേക്കബ് സാജുവിനെ ബസിൽ കയറ്റി വിടാൻ ബൈക്കിൽ വരുമ്പോൾ നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിലൂടെ നടന്നു പോവുകയായിരുന്ന തീർഥാടകരെ തട്ടിയശേഷം പിന്നിൽ വന്ന തീർഥാടക വാഹനത്തിന്റെ അടിയിലേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
ബൈക്കിൽനിന്ന് തെറിച്ചു വീണ ജെസ്വിൻ തീർഥാടക വാഹനത്തിന്റെ അടിയിൽപ്പെട്ട നിലയിലായിരുന്നു. റോഡിന്റെ എതിർ വശത്തേക്ക് തെറിച്ചുവീണ സഹോദരന് കയ്യിൽ മുറിവേറ്റിരുന്നു.
സംസ്കാരം ഇന്ന് മൂന്നിന് കണ്ണിമല സെന്റ് ജോസഫ് പള്ളിയിൽ. ഇന്നലെ മൃതദേഹം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ പൊതുദർശനത്തിന് വച്ചു.
നൂറുകണക്കിനു പേർ അന്തിമോപചാരം അർപ്പിച്ചു. പിതാവ് സാജു കുര്യൻ (ഹെഡ്മാസ്റ്റർ, സെന്റ് ആന്റണീസ് ഹൈസ്കൂൾ, മുണ്ടക്കയം), അമ്മ ഷെറിൻ ആൻസ് ജേക്കബ് (അധ്യാപിക, സെന്റ് തോമസ് സ്കൂൾ, എരുമേലി). സഹോദരങ്ങൾ: ജേക്കബ് സാജു (വിദ്യാർഥി, നിർമല കോളജ്, മൂവാറ്റുപുഴ), ജൂവൽ സാജു (വിദ്യാർഥി, സെന്റ് ആന്റണീസ് ഹൈസ്കൂൾ, മുണ്ടക്കയം).
Tags : Road accident bike and hitting pilgrim vehicle Student death bike hit a pilgrim vehicle