തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ റിമാൻഡിൽ. രണ്ട് കേസുകളിൽ എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
കട്ടിളപ്പാളിയിൽ നിന്ന് സ്വര്‍ണം അപഹരിച്ച കേസിലും ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്വര്‍ണം അപഹരിച്ച കേസിലും എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. രാവിലെ സുധീഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരെ മുതൽ തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചനയിൽ സുധീഷ് കുമാറിന് പങ്കെന്നു റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്.
പാളികളിൽ സ്വർണം പൊതിഞ്ഞിരുന്നതായി സുധീഷ് കുമാറിന് അറിവുണ്ടായിരുന്നു. ഇത് ചെമ്പ് പാളി എന്ന വ്യാജ രേഖയുണ്ടാക്കാൻ ഗൂഡാലോചന നടത്തി. പാളികൾ അഴിച്ചുമാറ്റുമ്പോൾ തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല.
വെറും ചെമ്പ് പാളികൾ എന്ന് എഴുതുകയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തു വിടാം എന്ന് ബോർഡിന് തെറ്റായ ശുപാർശ കത്ത് നൽകുകയും ചെയ്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. മഹസർ തയ്യാറാക്കിയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തി.
മഹസ്സറുകളിലും വെറും ചെമ്പ് തകിടുകൾ എന്ന രേഖപ്പെടുത്തി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണo കൈവശപ്പെടുത്താൻ അവസരം ഒരുക്കിയെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ മൊഴിയിൽ സുധീഷിനെതിരെ പരാമർശങ്ങൾ ഉണ്ടായിരുന്നു. സുധീഷ് കുമാറിനായി എസ്ഐടി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.
Tags : sabarimala gold robbery sudheesh kumar remanded