കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയെ വിമർശിച്ച് അതിജീവിത. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി.
കുറ്റാരോപിതരിൽ ഒരാളിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയിൽ നിന്ന് മാറ്റംവന്നിരുന്നു. അക്കാര്യം പ്രോസിക്യൂഷനും മനസിലായിരുന്നു. ഈ കോടതിയിൽ തീർത്തും വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി പല തവണ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നു.
കേസ് മാറ്റണമെന്ന തന്റെ എല്ലാ ഹർജികളും നിഷേധിക്കപ്പെട്ടു. നിയമത്തിനു മുന്നിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന് നിരന്തരമായി അനുഭവിച്ച വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷത്തിനുമൊടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു. ആ തിരിച്ചറിവ് നൽകിയതിന് നന്ദി.
ഈ യാത്രയിലുടനീളം കൂടെനിന്ന മനുഷ്യത്വമുള്ള സകലരെയും നന്ദിയോടെ ചേർത്തുപിടിക്കുന്നു. അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിക്കൊണ്ടുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവർ അത് തുടരുക. നിങ്ങൾ പണം വാങ്ങിയിരിക്കുന്നത് അതിനാണെന്നും നടി വിമർശനം ഉന്നയിച്ചിട്ടുണ്ട്.
കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി പേഴ്സണൽ ഡ്രൈവർ ആയിരുന്നുവെന്നാണ് ചിലർ ഇപ്പോഴും പറയുന്നത്. പൂർണമായും അടിസ്ഥാന രഹിതമായ കാര്യമാണത്. അയാൾ എന്റെ ഡ്രൈവറല്ല. എന്റെ ജീവനക്കാരനോ ഏതെങ്കിലും തരത്തിൽ പരിചയമുള്ള ആളോ അല്ല.
സിനിമ പ്രൊഡക്ഷനിൽനിന്ന് അയച്ച ആളാണ്. ഈ കോടതിയില്‍നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് രാജിവെച്ച പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ സ്വകാര്യമായി പറഞ്ഞിരുന്നു. മെമ്മറി കാർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ശരിയായ അന്വേഷണം നടത്താൻ പലതവണ ആവശ്യപ്പെട്ടു.
എന്നാൽ ഹൈക്കോടതി നിർദേശിക്കുന്നതുവരെ അന്വേഷണ റിപ്പോർട്ട് തനിക്ക് കൈമാറിയില്ല. ശരിയായ വിചാരണയ്ക്കുവേണ്ടി പോരാട്ടം നടത്തേണ്ടിവന്നുവെന്നും അതീജീവിത സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
Tags : actress attack case survivor react