കൽപ്പറ്റ: തൊടികളിലെ രണ്ടാളുകൾ വട്ടംപിടിച്ചാൽ എത്താത്ത വീതിയുള്ള കൂറ്റൻ ഈട്ടി, തേക്ക് മരങ്ങളെ നോക്കി കർഷകർ കെട്ടിപ്പൊക്കിയ മനക്കോട്ടകൾ നിലംപരിശായി.
ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുവിറ്റ് കടങ്ങൾ വീട്ടാനും ചികിത്സ, മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ അനിവാര്യതകൾക്ക് ഉപയോഗപ്പെടുത്താനും കാത്തിരുന്നവർക്ക് നിരാശ.
റവന്യു പട്ടയങ്ങൾ അനുവദിച്ച വേളയിൽ ഭൂമികളിലുണ്ടായിരുന്ന തേക്ക്, ഈട്ടി, എബണി എന്നീ മരങ്ങളുടെ ഉടമാവകാശം സർക്കാരിൽ നിലനിർത്തുന്ന ചട്ട ഭേദഗതിക്കാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകിയത്. പട്ടയം ലഭിച്ചതിനുശേഷം ഭൂമികളിൽ കിളിർത്തുവളർന്ന ഈയിനം മരങ്ങളിലും സ്ഥലം ഉടമകൾക്ക് അവകാശം നൽകിയിട്ടില്ല.
വയനാട്ടിലെ മൂന്നു താലൂക്കുകളിലായി (ബത്തേരി, മാനന്തവാടി, വൈത്തിരി) ഏകദേശം 12,000 ഏക്കർ റവന്യു പട്ടയഭൂമിയുണ്ട്. ചില കർഷക കൂട്ടായ്മകൾ നേരത്തേ നടത്തിയ കണക്കെടുപ്പനുസരിച്ചു ഇത്രയും ഭൂമിയിൽ 22,570 ഈട്ടികളാണുള്ളത്.
ഇതിൽ 2,653 എണ്ണം വീണുകിടക്കുന്നതാണ്. ഉണങ്ങിയതോ കേടുപിടിച്ചതോ ആണ് 8,252 എണ്ണം. പൂർണ വളർച്ചയെത്തിയ 7,172-ഉം പൂർണവളർച്ചയെത്താത്ത 4,493 ഈട്ടികളും റവന്യൂ പട്ടയഭൂമിയിലുണ്ട്. തേക്കുകൾ ഇതിനു പുറമേ. അനേകം കോടി രൂപ വിലമതിക്കുന്നതാണ് റവന്യു പട്ടയസ്ഥലങ്ങളിലെ ഈട്ടി, തേക്ക് മരങ്ങൾ.
ജൻമം പട്ടയഭൂമിയിലെ കർഷകർക്ക് മരങ്ങളിൽ അവകാശവും മുറിച്ചുവിൽക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ 1960ലെ ലാൻഡ് അസൈൻമെന്റ് നിയമ പ്രകാരം മരവിലയും സ്ഥലവിലയും ഈടാക്കി കൈവശക്കാർക്കു പട്ടയം അനുവദിച്ചപ്പോൾ ഭൂമിയിലെ റിസർവ് മരങ്ങളുടെ അവകാശം സർക്കാർ നിലനിർത്തുകയാണ് ചെയ്തത്.
ഈ അവസ്ഥയക്കു മാറ്റംവരുത്തി റിസർവ് മരങ്ങളുടെ പൂർണാവകാശം ഭൂവുടമകൾക്കു നൽകണമെന്ന കർഷക കൂട്ടായ്മകളുടെ ആവശ്യത്തിനു ദീർഘകാലം പഴക്കമുണ്ട്. കർഷകക്കൂട്ടായ്മകൾ ചെലുത്തിയ നിരന്തര സമ്മർദത്തെത്തുടർന്നു 2017ൽ ലാൻഡ് അസൈൻമെന്റ് ആക്ട് സർക്കാർ ഭേദഗതി ചെയ്തെങ്കിലും റവന്യു പട്ടയ ഭൂമിയിലെ റിസർവ് മരങ്ങൾ കൈവശക്കാർക്കു മുറിക്കുന്നതിനും വിൽക്കുന്നതിനും സാഹചര്യം ഒരുങ്ങിയില്ല.
ഈ പശ്ചാത്തലത്തിൽ റവന്യു പട്ടയഭൂമികളിലെ നട്ടുവളർത്തിയതും അല്ലാത്തതുമായ വൃക്ഷങ്ങളിൽ ചന്ദനം ഒഴികെയുള്ളവ മുറിക്കുന്നതിനു ഭൂവുടമകളെ അനുവദിച്ച് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി 2020 മാർച്ച് 11നു ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും വിവാദമായതിനെത്തുടർന്ന് പിൻവലിച്ചു.
ഈ ഉത്തരവിന്റെ മറവിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റവന്യു പട്ടയ ഭൂമികളിൽ അനധികൃത ഈട്ടി, തേക്ക് മുറി നടന്നത്. സംസ്ഥാനത്തെ ആയിരക്കണക്കിനു ചെറുകിട കർഷക കുടുംബങ്ങൾക്കു ഗുണകരമാകുമായിരുന്ന റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് പുനഃസ്ഥാപിക്കുന്നതിനു കർഷകക്കൂട്ടായ്മകൾ നടത്തിയ ശ്രമം വിഫലമാകുകയാണ് ചെയ്തത്.
റവന്യു പട്ടയ ഭൂമികളിലെ ഉണങ്ങിയതും വീണുകിടക്കുന്നതുമായ ഈട്ടി, തേക്ക് മരങ്ങൾ നിശ്ചിത തുക വില ഈടാക്കി കർഷകർക്ക് വിട്ടുകൊടുക്കാനോ മുറിച്ചെടുത്ത് ഖജനാവിലേക്ക് മുതൽക്കൂട്ടാനോ സർക്കാർ തയാറാകണമെന്ന ആവശ്യം പൊതുവേ ഉയരുന്നുണ്ട്.
Tags : Teak veeti trees revenue land