തിരുവനന്തപുരം: പത്തുവർഷത്തെ പിണറായിഭരണം കേരളത്തെ നശിപ്പിച്ചുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
യുപിഎ ഭരണകാലത്ത് 72,000 കോടി രൂപ മാത്രം കേരളത്തിനു ലഭിച്ചപ്പോൾ 2014-2024 കാലത്ത് 3.20 ലക്ഷം കോടി രൂപയാണ് നരേന്ദ്രമോദി സർക്കാർ കേരളത്തിനു കൈമാറിയത്. പത്തു വർഷം കൊണ്ട് എന്തുചെയ്തു എന്നു പറയേണ്ടതിനു പകരം കേന്ദ്രസർക്കാർ പണം തന്നില്ല എന്നു നുണ പ്രചരിപ്പിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പു പുതിയ തട്ടിപ്പുമായി വന്നിരിക്കുകയാണ്. കിഫ്ബി, പെൻഷൻ കന്പനി, പൊതുമേഖലാ സ്ഥാപനങ്ങളുടെ കടബാധ്യത എന്നിവ മൂലമാണു കേരളത്തിന്റെ കടമെടുപ്പു പരിധി തീർന്നു പോകുന്നത്.
അല്ലാതെ കേന്ദ്രസർക്കാർ കട പരിധി വെട്ടിക്കുറയ്ക്കുന്നതല്ല. വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ ബിജെപി പിണറായി വിജയനെ ക്ഷണിക്കുകയാണെന്നും ഇതേക്കുറിച്ച് ഒരു തുറന്ന സംവാദത്തിനു തങ്ങൾ തയാറാണെന്ന കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പിണറായി വിജയൻ പറയുന്നത് 12,000 കോടി രൂപ കേന്ദ്രത്തിൽനിന്നു കിട്ടിയിട്ടില്ലെന്നാണ്. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റു നൽകാത്തതാണ് അതിനു കാരണം. സഖാക്കൻമാർക്കു തോന്നിയപടി ചെലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയമെന്നു മനസിലാക്കണം.
പതിനാറായിരം കോടിയുടെ കേന്ദ്ര പദ്ധതികളാണു പിണറായി സർക്കാർ ചവിട്ടിവച്ചിരിക്കുന്നതെന്നു സിഎജി തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നും 54,000 ലക്ഷം വീട്ടിൽ കുടിവെള്ളമില്ല, 6,000 കോടി കരാറുകാർക്കു കൊടുക്കാൻ സർക്കാരിനു കാശില്ല.
45,000 പേർ ഇന്നും കോളനികളിൽ ജീവിക്കുന്നു. ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന പരിപാടി പിണറായി സർക്കാർ അവസാനിപ്പിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Tags : Pinarayi rule destroyed Kerala Rajiv Chandrasekhar BJP