തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ചൊവ്വാഴ്ച ആൻജിയോ ഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് തന്ത്രി.
നേരത്തെ ജയിലില്‍ വച്ച് തന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചത്. ചൊവ്വാഴ്ച ആന്‍ജിയോഗ്രാം ചെയ്ത് വൈകിട്ട് വരെ നിരീക്ഷണത്തില്‍ ഇരുത്തിയ ശേഷം പൂജപ്പുര ജയിലിലേക്ക് മാറ്റും.
ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി ഒന്‍പതിനാണ് എസ്ഐടി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്തത് കണ്ഠരര് രാജീവര് ആണെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തല്‍.
തട്ടിപ്പിന് മൗനാനുവാദം നല്കി ഗൂഢാലോചനയില്‍ പങ്കാളിയായെന്നും എസ്ഐടി കണ്ടെത്തിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും തുടങ്ങിയ കുറ്റങ്ങളാണ് രാജീവരര്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ പതിമൂന്നാം പ്രതിയാണ് കണ്ഠരര് രാജീവര്.
Tags : Thantri kandararu rajeevaru medical college angiogram