തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു രണ്ടു മാസം മാത്രം അകലമുള്ളപ്പോൾ രാഷ്ട്രീയ കേരളം തലസ്ഥാന ജില്ലയിലേക്ക് ഉറ്റുനോക്കുകയാണ്. അഞ്ചുവർഷം മുന്പു നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിലെ പതിനാലു നിയോജകമണ്ഡലങ്ങളിൽ ഒന്നൊഴികെ എല്ലാം ഇടതുമുന്നണി കൈപ്പിടിയിലൊതുക്കിയെങ്കിൽ ഇപ്പോൾ ചിത്രം ആകെ മാറി. പ്രവചനാതീതമാണിപ്പോൾ തിരുവനന്തപുരം ജില്ല. കേരളത്തിൽ കടുത്ത ത്രികോണമത്സരത്തിലേക്കു നീങ്ങാനിടയുള്ള മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ഇവിടെയാണെന്നുള്ളതാണു മത്സരം കടുപ്പിക്കുന്നത്.
കേരളത്തിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള ജില്ലയാണു തിരുവനന്തപുരം. തദ്ദേശതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലെത്തുക കൂടി ചെയ്തതോടെ അവരുടെ പ്രതീക്ഷകൾ വാനോളമുയരത്തിലാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ടു സീറ്റുകളും നിലനിർത്തിയെങ്കിലും യുഡിഎഫിനു നേരിയ ഭൂരിപക്ഷം മാത്രമാണുണ്ടായിരുന്നത്. തദ്ദേശതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയെങ്കിലും തിരുവനന്തപുരം ജില്ലയിൽ യുഡിഎഫ് അഭിമാനകരമായ മുന്നേറ്റം നടത്തിയെന്നു പറയാൻ സാധിക്കില്ല. എൽഡിഎഫിനു പ്രതീക്ഷ നൽകുന്നത് ഈ കണക്കുകളാണ്.
►തിരുവനന്തപുരം പിടിച്ചാൽ കേരളം പിടിക്കാം
തിരുവനന്തപുരം ജില്ലയിൽ ഭൂരിപക്ഷം ലഭിക്കുന്ന മുന്നണി കേരളം ഭരിക്കുമെന്നൊരു സംസാരമുണ്ട്. ഭരണസിരാകേന്ദ്രമെന്ന നിലയിൽ ഭരണത്തെ അടുത്തുനിന്നു കാണാനും വിലയിരുത്താനും അവസരംകിട്ടുന്നതു കൊണ്ടാകാം ജനവികാരം ഈ തരത്തിൽ പ്രതിഫലിക്കുന്നത്. ഏതായാലും ചരിത്രം പരിശോധിച്ചാൽ സംസ്ഥാനത്ത് ഭൂരിപക്ഷം കിട്ടുന്ന മുന്നണി ജില്ലയിൽ ഭൂരിപക്ഷം നേടുന്നതായി കാണാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണത്തിലെത്തിയപ്പോൾ എൽഡിഎഫിന് ഇവിടെ 13 സീറ്റ് കിട്ടി. യുഡിഎഫ് ഒന്നിലൊതുങ്ങി. 2016ലും ഒന്പതു സീറ്റോടെ എൽഡിഎഫ് മുന്നിലെത്തി. ഉമ്മൻ ചാണ്ടി സർക്കാർ ഭരണത്തിലെത്തിയ 2011 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എട്ടു സീറ്റിലും എൽഡിഎഫ് ആറു സീറ്റിലും വിജയിച്ചു. 2006ൽ എൽഡിഎഫ് ഭരണത്തിൽ വന്നു. അന്ന് എൽഡിഎഫിനു ജില്ലയിൽ ഒന്പതു സീറ്റ് ലഭിച്ചു. യുഡിഎഫ് വന്പൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന 2001ൽ യുഡിഎഫിനു ജില്ലയിൽ ഒന്പതു സീറ്റ് ലഭിച്ചു. ഇതിനു മുന്പും സ്ഥിതി ഇതു തന്നെ. അതുകൊണ്ട് ജില്ലയിൽ ഭൂരിപക്ഷം നേടി ഭരണത്തിലെത്തുക എന്നതാണ് മുന്നണികളുടെ സ്വപ്നം.
►ബിജെപിയുടെ മുന്നേറ്റം
തിരുവനന്തപുരം കോർപറേഷനിൽ ഭരണം പിടിച്ചത് ബിജെപിയുടെ ആത്മവിശ്വാസം വാനോളമുയർത്തി. നിയമസഭയിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നതും തിരുവനന്തപുരത്തെ നേമത്ത് ആണ്. 2016ൽ ഒ. രാജഗോപാലിലൂടെ നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി. ശിവൻകുട്ടിയിലൂടെ ഇടതുമുന്നണി പൂട്ടിച്ചു. ഇത്തവണ കേരളം മുഴുവൻ ശ്രദ്ധിക്കുന്ന പോരാട്ടമാകും നേമത്തു നടക്കുക.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, കാട്ടാക്കട എന്നീ അഞ്ചു നിയോജകമണ്ഡലങ്ങളിൽ ബിജെപി മുന്നിലെത്തി. എട്ടു മണ്ഡലങ്ങളിൽ യുഡിഎഫ് ആണു മുന്നിലെത്തിയത്. എൽഡിഎഫിന് ഒന്നാമതെത്താൻ സാധിച്ചതു വർക്കലയിൽ മാത്രമാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ പാറ്റേണ് ആവർത്തിക്കുമെന്നു പ്രതീക്ഷിക്കേണ്ടതില്ല.
►എൽഡിഎഫിനു പ്രതീക്ഷയേറെ
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കുക എൽഡിഎഫിന് എളുപ്പമാകില്ല. മറ്റു പല ജില്ലകളുമായി താരതമ്യപ്പെടുത്തിയാൽ തദ്ദേശ തെരഞ്ഞെടുപ്പ് അവർക്ക് അത്ര നിരാശയല്ല സമ്മാനിച്ചത്. കോർപറേഷൻ ഭരണം നഷ്ടമായെങ്കിലും നാലു മുനിസിപ്പാലിറ്റികളും നിലനിർത്താൻ സാധിച്ചു. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മുൻതൂക്കം നിലനിർത്താനായില്ലെങ്കിലും ഭൂരിപക്ഷം സ്ഥാപനങ്ങളിൽ വിജയിക്കാൻ സാധിച്ചു. രണ്ടു തവണ തുടർച്ചയായി വിജയിച്ചവർ മാറി നിൽക്കണമെന്ന നിർബന്ധങ്ങളൊന്നും ഇക്കുറി സിപിഎമ്മിനുണ്ടാകില്ലെന്നാണ് അറിയുന്നത്.
►നഷ്ടപ്രതാപം വീണ്ടെടുക്കാൻ യുഡിഎഫ്
നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കു നോക്കിയാൽ തിരുവനന്തപുരത്തു യുഡിഎഫിനു ശക്തിക്ഷയമുണ്ടായിട്ടുണ്ടെന്നുള്ളതു വസ്തുതയാണ്. മുൻകാലങ്ങളിൽ യുഡിഎഫിന്റെ കുത്തക സീറ്റുകളായ പലയിടത്തും മികച്ച സ്ഥാനാർഥികളെ പോലും രംഗത്തിറക്കാൻ അവർക്കു കഴിയുന്നില്ല. ബിജെപി മുന്നേറ്റത്തിൽ ഇതുവരെ കാര്യമായ ക്ഷീണമുണ്ടായത് കോണ്ഗ്രസിനാണ്. അടുത്ത കാലത്തായി എൽഡിഎഫ് ശക്തികേന്ദ്രങ്ങളിലും ബിജെപി ശക്തിപ്പെടുന്നുണ്ട്.
ഇത്തവണ ഭരണത്തിൽ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുന്ന യുഡിഎഫ് സ്ഥാനാർഥി നിർണയത്തിലേക്കു കടന്നിട്ടില്ല. കോവളത്തെ സിറ്റിംഗ് എംഎൽഎ ആയ എം. വിൻസന്റിന്റെ കാര്യത്തിൽ മാത്രമാണ് ഉറപ്പുള്ളത്. മികച്ച സ്ഥാനാർഥികളെ കളത്തിലിറക്കി പോയകാല പ്രതാപത്തിലേക്കു മടങ്ങിവരാം എന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു.
►സ്ഥാനാർഥിമോഹങ്ങൾ
സ്ഥാനാർഥികളുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനമായിട്ടില്ലെങ്കിലും ഏറെക്കുറെ ധാരണ ആയത് എൽഡിഎഫിലാണ്. പതിമൂന്നു സിറ്റിംഗ് എംഎൽഎമാരിൽ ഭൂരിഭാഗവും ഇത്തവണയും മത്സരിക്കും. അവരോടു മണ്ഡലത്തിൽ സജീവമാകാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ചിറയിൻകീഴിൽ തുടർച്ചയായി മൂന്നു തവണ വിജയിച്ച വി. ശശി ഒരുപക്ഷേ മാറിയേക്കാം. ശശിതന്നെ മത്സരിക്കണമെന്ന ചിന്തയും സിപിഐയിലുണ്ട്. ആറ്റിങ്ങലിൽ നിലവിലെ എംഎൽഎ ആയ ഒ.എസ്. അംബികയ്ക്കു പുറമേ മുന്പ് എംഎൽഎ ആയിരുന്ന ബി. സത്യനെയും പരിഗണിക്കുന്നുണ്ട്. പ്രതികൂല കോടതി വിധി തിരുവനന്തപുരത്ത് ആന്റണി രാജുവിന്റെ സ്ഥാനാർഥിത്വം സംശയത്തിലാക്കുന്നു.
ബിജെപിയിൽ നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും ഉറപ്പായി. വട്ടിയൂർക്കാവിൽ കെ. സുരേന്ദ്രന്റെയും നടൻ ജി. കൃഷ്ണകുമാറിന്റെയും പേരുകൾ പരിഗണിക്കുന്നുണ്ട്. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേരു പറഞ്ഞുകേട്ടിരുന്നെങ്കിലും താൻ മത്സരിക്കാനില്ലെന്ന് അവർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒന്നാമതെത്തിയ കാട്ടാക്കടയിൽ ഇത്തവണയും പി.കെ. കൃഷ്ണദാസ് തന്നെയാകും മത്സരിക്കുക.
യുഡിഎഫിൽ വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ പേരിനാണു മുൻതൂക്കം. തിരുവനന്തപുരം സിഎംപിക്കു നൽകുകയും സി.പി. ജോണ് മത്സരിക്കുകയും ചെയ്യുമെന്നാണു കരുതുന്നത്. മുൻമന്ത്രി വി.എസ്. ശിവകുമാറും തിരുവനന്തപുരത്തു മത്സരിക്കാൻ താത്പര്യപ്പെടുന്നുണ്ട്. കോവളത്ത് എം. വിൻസന്റ് തന്നെയാകും സ്ഥാനാർഥി. പാറശാലയിൽ എൻ. ശക്തന്റെ പേരിനു മുൻതൂക്കമുണ്ട്. വാമനപുരത്ത് പാലോട് രവി, കഴിഞ്ഞ തവണ മത്സരിച്ച ആനാട് ജയൻ, രമണി പി. നായർ എന്നിവരൊക്കെ പരിഗണനയിലുണ്ട്.
►പ്രചാരണം കൊഴുക്കും
ശബരിമല സ്വർണപ്പാളി മോഷണം തദ്ദേശ തെരഞ്ഞെടുപ്പിൽ സജീവ പ്രചാരണ വിഷയമായിരുന്നു. ഇത്തവണയും അതു പ്രചാരണരംഗത്ത് ഉയർന്നു വരും. സർക്കാർ ജീവനക്കാരുടെ ജില്ലയായ തിരുവനന്തപുരത്ത് ശന്പള പരിഷ്കരണവും ഡിഎ കുടിശികയുമെല്ലാം ചർച്ചയാണ്. ബിജെപി ബന്ധം ആരോപിച്ചുള്ള പരസ്പര ആരോപണങ്ങളും കോണ്ഗ്രസിനെതിരേയുള്ള എസ്ഡിപിഐ ബന്ധവും തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കും. കാർഷിക പ്രദേശങ്ങളായ ജില്ലയുടെ കിഴക്കൻ മേഖലകളിൽ വന്യമൃഗശല്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉയർന്നുവരും.
പ്രധാനമന്ത്രിയെ ഉയർത്തിക്കാട്ടിയാകും ബിജെപിയുടെ പ്രചാരണം. കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചു എന്ന എൽഡിഎഫ്-യുഡിഎഫ് ആരോപണത്തിനു മറുപടി കണ്ടെത്താൻ അവർ പ്രയാസപ്പെടും. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം തിരുവനന്തപുരം മേയറും കൗണ്സിലർമാരുമെല്ലാം ഡൽഹി യാത്രയിലാണ്. അവരും പാർട്ടിയും ഇത്തവണ ഒരുപാടു പ്രതീക്ഷയിലാണ്.
2021 നിയമസഭാ കക്ഷിനില
എൽഡിഎഫ് : 13
യുഡിഎഫ് : 01
എൻഡിഎ : 00
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്തിയത്
എൽഡിഎഫ് : 01
യുഡിഎഫ് : 08
എൻഡിഎ : 05
Tags : triangular war assembly election Niyamasabha election Thiruvananthapuram district