ചങ്ങനാശേരി: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും ബന്ധപ്പെട്ട ക്രൈസ്തവസഭാ വിഭാഗങ്ങളുമായി കൂടിയാലോചന നടത്തിയശേഷമേ അതിലെ ശിപാര്‍ശകള്‍ നടപ്പിലാക്കാവൂ എന്നും ചങ്ങനാശേരി അതിരൂപത സമുദായശക്തീകരണ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കുറുമ്പനാടം ഫൊറോന പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചങ്ങനാശേരി അതിരൂപതാ സമുദായ ശക്തീകരണവര്ഷ ഉദ്ഘാടന സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ക്രൈസ്തവ സമൂഹത്തിന്റെ നിലനില്‍പ്പിനും സുസ്ഥിതിക്കും വളര്‍ച്ചയ്ക്കുംവേണ്ടി സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുസമൂഹത്തിന്റെയും സത്വരശ്രദ്ധയിലേക്ക് എന്ന മുഖവുരയിലുള്ള പ്രമേയം അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയിലാണ് അവതരിപ്പിച്ചത്. ഈ വിഷയങ്ങളില്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ക്കനുസരിച്ച് സമുദായം ഉചിതമായ സമയത്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും അറിയിച്ചു.
പ്രമേയത്തിലെ മറ്റു പ്രധാന ആവശ്യങ്ങൾ
അടുത്ത നിയമസഭാ ഇലക്ഷന് വിജ്ഞാപനത്തിനു മുമ്പ് നിലവിലുള്ള ജെ.ബി. കോശി കമ്മീഷൻ റിപ്പോര്‍ട്ട് പൂര്‍ണമായും പ്രസിദ്ധീകരിക്കണം. നിലവിലുള്ള സര്‍ക്കാര്‍ ഇപ്രകാരം ചെയ്യാത്തപക്ഷം തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഈ വിഷയത്തിലെ നിലപാട് എന്തായിരിക്കുമെന്ന് മറ്റ് മുന്നണികള്‍ പരസ്യപ്രസ്താവന നടത്തണം.
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടിലുള്ള കുട്ടനാടിനെ സംബന്ധിച്ച ശിപാര്‍ശകള്‍ പരിഗണിച്ച് അടുത്ത സംസ്ഥാന ബജറ്റില്‍ കുട്ടനാടിനുവേണ്ടി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കണം.
കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ എണ്ണത്തില്‍ കുറവുള്ള ക്രൈസ്തവ വിഭാഗത്തെ മൈക്രോ മൈനോറിറ്റിയായി പരിഗണിച്ച് ഈ വിഭാഗത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കണം.
അടുത്ത സംസ്ഥാന മന്ത്രിസഭയില്‍ മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുക്കണം.
ന്യൂനപക്ഷ കമ്മീഷന് അധ്യക്ഷസ്ഥാനം എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നല്‍കണം.
ന്യൂനപക്ഷ ക്ഷേവകുപ്പില്നിന്നുള്ള ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി ക്രൈസ്തവര്‍ക്ക് ലഭ്യമാക്കണം. 80:20 വിഷയത്തിലെ കേരളാ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരിക്കുന്ന അപ്പീല്‍ പിന്‍വലിക്കണം. ഇക്കാര്യത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പ് അവരുടെ നിലപാട് വ്യക്തമാക്കണം.
ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങള്‍ അഭംഗുരം സംരക്ഷിക്കപ്പെടുന്നുവെന്ന് ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ഉറപ്പാക്കണം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലും അധ്യാപക നിയമനത്തിലും അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതും ന്യൂനപക്ഷാവകാശ സംരക്ഷണത്തിന് മാനേജ്മെന്റുകള്‍ നിരന്തരം കോടതികള്‍ കയറേണ്ട സാഹചര്യം ഉണ്ടാകുന്നതും നിര്‍ഭാഗ്യകരമാണെന്ന് യോഗം വിലയിരുത്തി
ഇഡബ്ല്യുഎസ് മാനദണ്ഡങ്ങള്‍ കേരളസര്‍ക്കാര്‍ ഉടന്‍തന്നെ കാലോചിതമായി പുനര്‍നിശ്ചയിക്കണം. ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അനാവശ്യകാലതാമസവും തടസവും ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം.
മതസ്വാതന്ത്ര്യത്തിനു നേരേയുള്ള അക്രമങ്ങളും കടന്നുകയറ്റങ്ങളും യോഗം ഗൗരവ മായി കാണുകയും അപലപിക്കുകയുംചെയ്യുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും ഭയം കൂടാതെ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കുന്നതിനും അതിൽ ജീവിക്കുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ക്രൈസ്തവസമൂഹത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന എല്ലാത്തരം ഭീകരവാദങ്ങളെയും വര്‍ഗീയതയെയും യോഗം ശക്തിമായി അപലപിച്ചു. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ- ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം.
Tags : J.B. Koshy Commission published. report