പട്ടാന്പി: താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റ് ചെയ്ത തൃത്താല സ്വദേശിനിയും ഗർഭസ്ഥശിശുവും മരിക്കാനിടയായതു ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ച മൂലമാണെന്നും ഉത്തരവാദികളായ ഡോക്ടർമാർക്കെതിരേ കർശനനടപടി വേണമെന്നും യുവതിയുടെ ബന്ധുക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. യുവതിക്ക് താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നും സംഭവത്തെക്കുറിച്ച് ഡിഎംഒ പറഞ്ഞതു പച്ചക്കള്ളമാണെന്നും കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തി.
ഈ മാസം 16നാണു തൃത്താല മേഴത്തൂർ കുളങ്ങര വീട്ടിൽ നാസർ ബാഷയുടെ ഭാര്യ നൗഷിജ (29)യെ പ്രസവത്തിനായി പട്ടാന്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസവും രക്തസ്രാവവും ഉണ്ടായതിനെത്തുടർന്ന് കുഴഞ്ഞുവീണ യുവതിയെ 19നാണു തൃശൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചത്.
വെള്ളിയാഴ്ച രാവിലെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽതന്നെ മരണം സംഭവിച്ചിരുന്നെന്നാണു ബന്ധുക്കൾ ആരോപിക്കുന്നത്.
താലൂക്ക് ആശുപത്രിയിൽനിന്ന് ആംബുലൻസിലേക്കു കയറ്റുന്പോൾത്തന്നെ അമ്മയുടെയും കുഞ്ഞിന്റെയും ഹൃദയസ്പന്ദനം നിലച്ചിരുന്നതായി ആംബുലൻസിൽ കൂടെയുണ്ടായിരുന്ന ഡോക്ടർ പറഞ്ഞതായി നൗഷിജയുടെ സഹോദരി നുഷൈബ പറഞ്ഞു.
ആശുപത്രിയിലുണ്ടായിരുന്ന മൂന്നു ദിവസവും നൗഷിജ വേദനകൊണ്ടു പുളയുകയായിരുന്നു. അനസ്തേഷ്യ നൽകാനുള്ള ഡോക്ടറില്ലാത്തതുകാരണം ചികിത്സ താമസിപ്പിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. ചികിത്സാരേഖകൾ നൽകാൻ താലൂക്ക് ആശുപത്രി അധികൃതർ വിസമ്മതിച്ചതിനെത്തുടർന്ന് പോസ്റ്റ്മോർട്ടം നടത്താനാകാതെ 24 മണിക്കൂറിലധികം മൃതദേഹം മോർച്ചറിയിൽ കിടത്തേണ്ട ദുരനുഭവം ഉണ്ടായെന്നും കുടുംബം ആരോപിച്ചു.
തൃത്താല എംഎൽഎകൂടിയായ മന്ത്രി എം.ബി. രാജേഷും പട്ടാന്പി എംഎൽഎയും ഇതുവരെ കുടുംബത്തെ ബന്ധപ്പെടുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. നൗഷിജയുടെ കുടുംബത്തിനു സർക്കാർ അടിയന്തര സാന്പത്തികസഹായം അനുവദിക്കണമെന്ന് തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ ആവശ്യപ്പെട്ടു.
Tags : incident in young woman and her unborn baby