പാലക്കാട്: ചിറ്റൂർ റോഡിൽ കാടാങ്കോട് കനാൽപാലത്തിനു സമീപം മൂന്നു യുവാക്കൾ മരിക്കാനിടയായ അപകടമുണ്ടായത് കാട്ടുപന്നി റോഡിനു കുറുകെ ചാടിയതിനാൽ. കാട്ടുപന്നിയെ ഇടിച്ചാണ് കാർ നിയന്ത്രണംവിട്ടു മറിഞ്ഞത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാലക്കാട് നൂറടി റോഡ് വെങ്കിടേശ്വര കോളനി രേവതിയിൽ രോഹൻ രഞ്ജിത് (24), നൂറണി ചക്കാന്തറ ലക്ഷ്മി നിവാസിൽ രോഹൻ സന്തോഷ് (22), യാക്കര കാഴ്ചപ്പറന്പ് സൗപർണികയിൽ സനൂഷ് (19) എന്നിവരാണു മരിച്ചത്. കാർ ഓടിച്ചിരുന്ന ആദിത്യൻ (23), ഋഷി (24), ജിതിൻ (21) എന്നിവർക്കാണു പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. കല്ലിങ്കലിനും കരിങ്കരപ്പുള്ളിക്കും ഇടയിൽ കനാൽപാലം എത്തുംമുന്പാണ് പന്നി റോഡിനു കുറുകെ ചാടിയത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്ത് മരിച്ചു.
കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ചാണോ കാട്ടുപന്നി കുറുകെ ചാടിയാണോ അപകടം സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുനൽകി. ബിടെക് ഓട്ടോമൊബൈൽ വിദ്യാർഥിയാണ് സനൂഷ്. അമ്മ: ധന്യ. സഹോദരൻ: ധനുഷ്. കൊച്ചിയിൽ സോഫ്റ്റ്വേർ എൻജിനിയറാണു രോഹൻ രഞ്ജിത്ത്. അമ്മ: ലീന നായർ. ആറു മാസം മുന്പാണ് രോഹൻ രഞ്ജിത്തിന്റെ അച്ഛൻ ഡോ. രഞ്ജിത്ത് മരിച്ചത്. ഡെന്റൽ ഡോക്ടറാണു ലീന. ഇവരുടെ ഏകമകനാണ് രോഹൻ രഞ്ജിത്. നൂറണിയിലുള്ള അച്ഛൻ സന്തോഷിന്റെ വർക്ക് ഷോപ്പിലാണ് രോഹൻ സന്തോഷ് ജോലി ചെയ്യുന്നത്. അമ്മ: കെ. മഞ്ജു കണ്ണാടി ഹൈസ്കൂളിൽ അധ്യാപികയാണ്. സഹോദരങ്ങൾ: രോഹിത്ത്, യഹിത്ത്.
Tags : accident death