അങ്കമാലി: ശബരിമലയെ തകര്‍ത്ത് അധികാരം നിലനിര്‍ത്താനാണ് കേരളത്തില്‍ ഇരുമുന്നണികളും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്.
ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ഐക്യമാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. സനാതന ധര്‍മത്തെ തകര്‍ക്കാന്‍ ശ്രമിച്ചവരെ വെറുതെ വിടാന്‍ ഇവിടത്തെ വിശ്വാസികള്‍ തയാറാവില്ല. അതിനുവേണ്ടി ജീവത്യാഗം ചെയ്യാന്‍ വരെ നാം തയാറാകും.
കുറ്റക്കാര്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ബിജെപി മുന്നിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ നടന്ന എറണാകുളം, ആലപ്പുഴ ജില്ലകളിലെ ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു-വലതു മുന്നണികളുടെ അഴിമതിയും പ്രീണനവും തുറന്നുകാണിച്ച് ജനങ്ങളെ സമീപിച്ചാല്‍ അവര്‍ ഇരുകൈയും നീട്ടി ബിജെപിയെ സ്വീകരിക്കുമെന്ന് ഉറപ്പാണ്. കേരളം ആസ്ഥാനമാക്കിയാണ് പോപ്പുലര്‍ ഫ്രണ്ട് രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം നരേന്ദ്ര മോദിയുടെ സര്‍ക്കാരാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് തീവ്രവാദത്തിനു തടയിടാന്‍ ശ്രമിച്ചതെന്നും പറഞ്ഞു.
വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് കേരളത്തില്‍ മാറ്റം കൊണ്ടുവരുന്ന തെരഞ്ഞെടുപ്പാണ്. കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവഡെ തുടങ്ങിയവരും പങ്കെടുത്തു.
Tags : Nitin Nabin BJP President Sabarimala