കൊച്ചി: ബാറുകളുടെ പ്രവർത്തനസമയം നീട്ടാനുള്ള തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ബാറുകളുടെ സമയം വര്‍ധിപ്പിച്ചതുള്‍പ്പെടെയുള്ള മിന്നല്‍വേഗതയിലുള്ള നയംമാറ്റം തെരഞ്ഞെടുപ്പ് ഡീലായി പൊതുസമൂഹം കണ്ടാല്‍ കുറ്റം പറയാനാകില്ല.
മുന്നണിയിലും മന്ത്രിസഭയിലും പോലും കൂടിയാലോചിക്കാതെ അബ്കാരി പ്രീണനനയം സ്വീകരിച്ചവര്‍ മദ്യശാലകളുടെ എണ്ണം വര്‍ധിപ്പിച്ചും സാധാരണ ജനത്തെ വേട്ടയാടുകയാണ്. മയക്കുമരുന്നുകളുടെ ഹബായി മാറിയ കേരളത്തിൽ എരിതീയില്‍ എണ്ണയൊഴിക്കുന്നതിനു തുല്യമാണ് പുതിയ സമീപനം.
വിനോദസഞ്ചാരികളുടെ മറവില്‍ മദ്യവില്പന വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ട. വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നത് മദ്യപിക്കാനല്ല. പ്രകൃതിഭംഗി ആസ്വദിക്കാനാണ്.
മദ്യത്തിന്റെ ലഭ്യതക്കുറവുകൊണ്ടല്ല വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത്. മറിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും മദ്യപാനികളുടെയും തെരുവുനായ്ക്കളുടെയും വന്യമൃഗങ്ങളുടെയും കടന്നാക്രമണം ഭയന്നാണ്. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന സമീപനമാണു തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
കേരള കത്തോലിക്കാസഭ മാര്‍ച്ച് എട്ടിന് മദ്യ-ലഹരി വിരുദ്ധ ഞായര്‍ ആചരിക്കും. അന്നു പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുമെന്നും വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി അറിയിച്ചു.
Tags : KCBC Anti Liquor Committee Bar time