കൊച്ചി: സമയം രാത്രി 7.50. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എറണാകുളം-ഗുരുവായൂർ പാസഞ്ചർ ട്രെയിൻ എത്തി. ലേഡീസ് ഒൺലി കംപാർട്ട്മെന്റുകൾ രണ്ടെണ്ണമുണ്ട്. അതിലൊന്നിൽ ഏതാനും സീറ്റുകളിൽ സ്ത്രീകൾ. അതിലേക്ക് പ്ലാറ്റ്ഫോമിൽനിന്ന് ഇതരസംസ്ഥാനക്കാരായ ഏതാനും പുരുഷന്മാർ കയറി.
ലേഡീസ് കംപാർട്ട്മെന്റാണിതെന്നു പ്ലാറ്റ്ഫോമിൽനിന്ന് ചിലർ വിളിച്ചു പറയുന്നുണ്ടെങ്കിലും അതൊന്നും ഗൗനിക്കാതെ അവർ സീറ്റുകളിൽ ഇരുപ്പുറപ്പിച്ചു. കംപാർട്ട്മെന്റിലെ വനിതായാത്രക്കാർ പരാതിപ്പെടാൻ പോലീസിനെ തിരക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ അവർ ബഹളം വച്ചതോടെ പുരുഷയാത്രക്കാർ ഇറങ്ങിയോടി....!
ഇത് ഒരു ദിവസത്തെ അനുഭവമല്ലെന്നു രാത്രിയിലെ പാസഞ്ചറിൽ സ്ഥിരമായി യാത്ര ചെയ്യുന്ന സ്ത്രീകൾ പറയുന്നു. സൗമ്യ സംഭവത്തോടെയാണു രാത്രി ട്രെയിനുകളിൽ വനിതാ പോലീസിന്റെ സുരക്ഷ ശക്തമാക്കിയത്. ഏതാനും വർഷം ഇതു തുടർന്നെങ്കിലും മാസങ്ങളായി പോലീസ് സുരക്ഷ വല്ലപ്പോഴും മാത്രമാണെന്നാണു യാത്രക്കാരുടെ പരാതി.
സായുധരായ രണ്ടു വനിതാ പോലീസുകാരെ വനിതാ കംപാർട്ട്മെന്റുകളിൽ സുരക്ഷയ്ക്കു നിയോഗിക്കണമെന്ന് ഹൈക്കോടതി നിർദേശമുണ്ടായിരുന്നു. ട്രെയിനിൽ അപായബട്ടൺ, ഹെൽപ് ലൈൻ എന്നിവയും പ്രഖ്യാപനത്തിലൊതുങ്ങി.
വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കു മേരി സഹേലി പദ്ധതിയിലൂടെ 700 വനിതാ ഉദ്യോഗസ്ഥരെ ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിച്ചതായി റെയിൽവേ നേരത്തെ അറിയിച്ചിരുന്നെങ്കിലും കേരളത്തിലെ പാസഞ്ചർ ട്രെയിനുകളിൽ അതിന്റെ സേവനം എത്തിനോക്കിയിട്ടുപോലുമില്ല. കേരള എക്സ്പ്രസിൽ ശ്രീക്കുട്ടി (22) ആക്രമണത്തിനിരയായ സംഭവത്തിനുശേഷവും എറണാകുളത്തുനിന്നുള്ള രാത്രി പാസഞ്ചറുകളിലെ വനിതാ കംപാർട്ട്മെന്റുകളിൽ സ്ത്രീകളുടെ ആകുലതകളോടെയുള്ള യാത്ര തുടരുന്നു.
ഓർമയില്ലേ സൗമ്യയെ..!ഓർമയില്ലേ സൗമ്യയെ..!
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തുനിന്ന് ഷൊർണൂരിലേക്കു പുറപ്പെട്ട പാസഞ്ചർ ട്രെയിനിലെ യാത്രക്കാരി സൗമ്യ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത് ഇന്നും ട്രെയിൻ യാത്രക്കാരുടെ മനസിലെ സങ്കടമാണ്.
ഒരു കൈയില്ലാത്ത കൊടുംക്രിമിനൽ ഗോവിന്ദച്ചാമിയാണ് സൗമ്യയെ ആക്രമിച്ചു ട്രെയിനിൽനിന്നു തള്ളിയിട്ടത്. അഞ്ചു ദിവസത്തെ ചികിത്സയ്ക്കുശേഷം സൗമ്യ മരിച്ചു. ഗോവിന്ദച്ചാമിയെ ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ചു. സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമാക്കി. അടുത്തിടെ കണ്ണൂർ സെൻട്രൽ ജയിൽനിന്നു ചാടിപ്പോയ ഗോവിന്ദച്ചാമിയെ പിന്നീട് പിടികൂടി. പ്രതി ഇപ്പോൾ വിയ്യൂർ ജയിലിലാണ്.
Tags : women police night trains Railway women's compartments