കണ്ണൂർ: പിൻവലിച്ചതും സൂക്ഷ്മപരിശോധനയിൽ തള്ളിയതും ഉൾപ്പെടെ നാലിടത്തുകൂടി സിപിഎമ്മിന് എതിരില്ല. വെള്ളിയാഴ്ച വൈകുന്നേരം പത്രികാ സമർപ്പണം കഴിഞ്ഞപ്പോൾ ആറിടത്ത് എൽഡിഎഫിന് എതിരില്ലായിരുന്നു. ഇതോടെ ജില്ലയിൽ എൽഡിഎഫിന് എതിരില്ലാത്ത സീറ്റുകളുടെ എണ്ണം പത്തായി.
മലപ്പട്ടം, കണ്ണപുരം പഞ്ചായത്തുകളിലാണ് പത്രികയിൽ മതിയായ രേഖകളില്ലാത്തതിനാൽ പത്രിക തള്ളിയത്. ആന്തൂർ നഗരസഭയിലും കണ്ണപുരം പഞ്ചായത്തിലും ഓരോ യുഡിഎഫ് സ്ഥാനാർഥികൾ വീതം പത്രിക പിൻവലിക്കുകയായിരുന്നു.
സൂക്ഷ്മപരിശോധനാവേളയിൽ എൽഡിഎഫ് തർക്കമുന്നയിച്ച ആറിടത്തെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികകളുടെ അന്തിമതീർപ്പ് തിങ്കളാഴ്ചത്തേക്കു മാറ്റി. യുഡിഎഫ് പത്രിക തള്ളിയതിനാൽ മലപ്പട്ടം കാവുന്തല വാർഡിൽ സിപിഎമ്മിലെ എം.വി. ഷിഗനയും കണ്ണപുരം പഞ്ചായത്തിൽ പത്താം വാർഡ് തൃക്കോത്ത് സിപിഎമ്മിലെ പ്രേമ സുരേന്ദ്രനും എതിരില്ല.
യുഡിഎഫ് സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച ക്രിസ്തുക്കുന്നിലെ എൻ.എ ഗ്രേസി നേരിട്ടെത്തി ഭരണാധികാരിക്കു മുന്നിലോ ഉപവരണാധികാരിക്ക് മുന്നിലോ സത്യപ്രതിജ്ഞ ചൊല്ലി കേൾപ്പിക്കാത്തതിനാലാണു പത്രിക അസാധുവായത്. ഗ്രേസി മറ്റൊരാളുടെ കൈയിൽ സത്യപ്രതിജ്ഞ ഒപ്പിട്ട് കൊടുത്തയയ്ക്കുകയായിരുന്നു. സൂക്ഷ്മപരിശോധനാ സമയത്തും ഹാജരായിരുന്നില്ല.
യുഡിഎഫ് സ്ഥാനാർഥികൾ പിൻവലിക്കാൻ അപേക്ഷ നൽകിയതിനാൽ കണ്ണപുരം സെന്റർ വാർഡിലെ സിപിഎമ്മിലെ കെ.വി. സജിനയ്ക്കും ആന്തൂർ നഗരസഭയിൽ അഞ്ചാംപീടിക ഡിവിഷനിൽ സിപിഎമ്മിലെ ടി.വി. ധന്യക്കും എതിരില്ല.
കണ്ണപുരം സെന്ററിൽ യുഡിഎഫിനുവേണ്ടി പത്രിക സമർപ്പിച്ച ഷെറി ഫ്രാൻസിസാണ് പത്രിക പിൻവലിച്ചത്. ഇതോടെ കണ്ണപുരം പഞ്ചായത്തിൽ നാല് എൽഡിഎഫ് സ്ഥാനാർഥികളെ എതിരില്ലാതെ തെരഞ്ഞെടുത്തു.
Tags : CPM Kannur Local body election Candidates No opposition to the cpm in kannur