തിരുവനന്തപുരം: സ്ത്രീ സുരക്ഷ വികസിത സമൂഹത്തിന്‍റെ അടയാളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. സ്ത്രീകളുടെ പലതരം നിസഹായവസ്ഥ പരിഗണിക്കപ്പെടുന്നില്ലായിരുന്നു. ഇവിടെയാണ് ഇടപെടൽ നടത്തുന്നത്. താങ്ങും തണലും നഷ്ടപെട്ടവർക്ക് മാന്യമായി ജീവിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. 10.98 ലക്ഷം പേർ ഇതിനകം അപേക്ഷ സമർപിച്ചിട്ടുണ്ട്. അവർക്ക് എല്ലാം പദ്ധതിയുടെ ഗുണഫലം ലഭിക്കും. സാമ്പത്തികമായ പരാശ്രയത്വം വീടുകൾക്ക് ഉള്ളിൽ പോലും സ്ത്രീകളെ നിശബ്ദരാക്കുന്നുണ്ട്. അതിന് പരിഹാരമാണ് പദ്ധതി.
സ്ത്രീകളുടെ ആത്മവിശ്വാസം വർധിക്കുമ്പോൾ കുടുംബത്തിന്‍റെ ആത്മവിശ്വാസം വർധിക്കും. കുടുംബങ്ങളുടെ ആത്മവിശ്വാസം സമുഹത്തിന് ആകെ ഗുണകരമായി വരും. ബജറ്റിന്‍റെ ഗണ്യമായ ഭാഗം സ്ത്രീകൾക്കു വേണ്ടിയുള്ള പദ്ധതികൾക്കാണ് നീക്കിവയ്ക്കുന്നത്. സ്ത്രീ സുരക്ഷ പ്രകടന പത്രികയിലെ വാഗ്ദാനം മാത്രല്ല സർക്കാരിന്‍റെ വിട്ടു വീഴ്ചയില്ലാത്ത നയം കൂടിയായിരുന്നു. സ്ത്രീ സുരക്ഷാ പദ്ധതി, ഗുണഭോക്താക്കൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്നതിനായി 105 കോടി രൂപ അനുവദിച്ചു
ഇത് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. സ്ത്രീ സുരക്ഷയിൽ മാത്രമല്ല, പല കാര്യങ്ങളിലും മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളം. ഇത് ബോധപൂർവമായ ഇടപെടൽ കൊണ്ട് സംഭവിച്ചതാണ്. നമുക്ക് ഇരുണ്ട ഒരു കാലം ഉണ്ടായിരുന്നു. തീണ്ടലിനും ഉച്ചനീചത്വങ്ങൾക്കും എതിരെ വലിയ പോരാട്ടം നടന്നിട്ടുണ്ട്. നവോഥാന പ്രസ്ഥാനങ്ങളുടെ ഇടപെടൽ കൊണ്ടാണ് അതു സംഭവിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Tags : Chief Minister Trans women women safety