മട്ടന്നൂർ: നിയസഭയിൽ പോലും അക്രമാസക്തമായ രീതിയിലാണ് യുഡിഎഫ് പ്രവർത്തിക്കുന്നതെന്നും സഭാ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാനനാവാത്ത രീതിയിലാണ് ഇവരുടെ പ്രവർത്തനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മട്ടന്നൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ജനാധിപത്യ മര്യാദകളും പ്രതിപക്ഷം തകർക്കുകയാണ്. കേന്ദ്ര ബജറ്റിനെ കുറിച്ച് പറയേണ്ടി വരും എന്നത് കൊണ്ടാണ് നിയമസഭയിൽ യുഡിഎഫ് ഇത്തരം നിലപാട് സ്വീകരിച്ചത്. യുഡിഎഫിന്റേത് ബിജെപി അനുകൂല നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാ കാര്യങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് യുഡിഎഫ്. സ്വർണക്കൊള്ളയിൽ കുറ്റപത്രം വൈകുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അസംബന്ധമാണ്. ഹൈക്കോടതിയാണ് അന്വേഷണം നിയന്ത്രിക്കുന്നത്. അന്വേഷണം ഇപ്പോൾ കൂടുതൽ വിപുലമായിട്ടുണ്ട്.
ബേപ്പൂരിലെ പി.വി. അൻവറിന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് യുഡിഎഫിന്റെ ഭാഗമായ അൻവർ മത്സരിക്കും മുന്‍പേ തോല്‍ക്കുമെന്നായിരുന്നു മറുപടി. 2014ന് മുന്‍പുള്ള കേരളത്തിലേക്ക് തിരിച്ചു പോകുമെന്ന് പറഞ്ഞ് യാത്രയ്ക്കിറങ്ങുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരളത്തിന്റെ വികസനത്തെ കുറിച്ചുള്ള ചർച്ചയ്ക്ക് തയാറുണ്ടോ എന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.
Tags : M.V. Govindan UDF Protest